യുക്രെയ്നിലെ ഡാം തകർച്ച; പ്രളയം കൂടുതൽ രൂക്ഷമായി

കീവ് : തെക്കൻ യുക്രെയ്നിലെ കഖോവ്ക ഡാം ബോംബിട്ട് തകർത്തതിനെത്തുടർന്നുണ്ടായ പ്രളയം കൂടുതൽ രൂക്ഷമായി. ആയിരക്കണക്കിനാളുകൾ വീടുപേക്ഷിച്ചു രക്ഷപ്പെട്ടു. അടുത്ത 20 മണിക്കൂറിൽ നിപ്രോ നദിയുടെ തീരങ്ങളിൽ ജലനിരപ്പ് ഒരു മീറ്റർ കൂടി ഉയരുമെന്നാണു മുന്നറിയിപ്പ്. പല പ്രദേശങ്ങളിലും ഇതിനകം അഞ്ചര മീറ്റർ വരെ വെള്ളം ഉയർന്നു.

പ്രളയജലം കണ്ട് ഭയന്നോടിയ ജനങ്ങൾ‌ കയ്യിൽ കിട്ടാവുന്നതെല്ലാം വാരിയെടുത്ത് ബസുകളിലും ട്രെയിനുകളിലും കയറി നാടുവിടുകയാണ്. കുട്ടികളെ തോളിലെടുത്ത് ഓടിരക്ഷപ്പെടുന്നവരെയും കാണാമായിരുന്നു. ചിലർ വീടുകളുടെ മേൽക്കൂരയിൽ രാത്രി ചെലവഴിച്ചു. ഇരുപത്തഞ്ചോളം ഗ്രാമങ്ങളിൽ നിന്ന് 17,000 പേരെ ഒഴിപ്പിച്ചെന്നും ആയിരക്കണക്കിനു വീടുകൾ വെള്ളത്തിനടിയിലാണെന്നും യുക്രെയ്ൻ അധികൃതർ പറഞ്ഞു. 40,000 പേരെങ്കിലും പ്രളയഭീഷണിയിലാണ്.

റഷ്യ കഴിഞ്ഞവർഷം പിടിച്ചെടുത്ത മേഖലയിലാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ അണക്കെട്ടുകളിലൊന്നായ കഖോവ്ക. 3.3 കിലോമീറ്റർ നീളമുള്ള അണക്കെട്ട് തകർന്നതോടെ റഷ്യയുടെ നിയന്ത്രണത്തിലുള്ള പട്ടണമായ നോവ കഖോവ്കയിലെ നിരത്തുകളെല്ലാം വെള്ളത്തിലാണ്.

അതേസമയം, ഡാം തകർത്തതിന്റെ ഉത്തരവാദിത്തം സംബന്ധിച്ചു റഷ്യയും യുക്രെയ്നും. പരസ്പരം പഴിചാരൽ തുടർന്നു. പ്രളയബാധിത മേഖലയിലും ഇരുപക്ഷവും ബോംബിങ് തുടരുന്നുണ്ട്.

ഡ‍ാമിന്റെ തകർന്ന ഭാഗം പുനർനിർമിക്കാനാവില്ലെന്നും കുത്തൊഴുക്കിൽ കൂടുതൽ തകരാനാണു സാധ്യതയെന്നുമാണു വിദഗ്ധർ പറയുന്നത്. ഡാം തകരുമ്പോൾ ഏറ്റവും ഉയർന്ന നിലയിലായിരുന്നു ജലനിരപ്പ്. പതിനായിരക്കണക്കിനു പേരുടെ കുടിവെള്ളം മുടങ്ങുമെന്നും ലക്ഷക്കണക്കിനു ഹെക്ടർ കൃഷി നശിക്കുമെന്നും യുക്രെയ്ൻ പറഞ്ഞു.

യുദ്ധമേഖലയിൽ ശത്രുസേനയുടെ മുന്നേറ്റം തടയാൻ സ്ഥാപിച്ചിട്ടുള്ള കുഴിബോംബുകൾ (മൈൻ) ഒഴുകിനടക്കുന്നത് അപകടസാധ്യത വർധിപ്പിക്കുന്നു.

റഷ്യ തൊടുത്ത പാരിസ്ഥിതിക ബോംബ് എന്നാണ് ഡാം തകർന്നതിനെ യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലെൻസ്കി വിശേഷിപ്പിച്ചത്. അഭയാർഥികൾക്കു സഹായമെത്തിക്കാൻ യുഎന്നിന്റെയും റെഡ്ക്രോസിന്റെയും സഹായം യുക്രെയ്ൻ തേടിയിട്ടുണ്ട്. അതേസമയം, ഖേഴ്സൻ പ്രവിശ്യയിലെ താഴ്ന്ന പ്രദേശങ്ങളിൽ റഷ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

Top