ദുരഭിമാനക്കൊല; ദളിത് യുവാവിനെയും കാമുകിയെയും കെട്ടിയിട്ട് മര്‍ദിച്ച് കൊന്നു

ബെംഗളൂരു: കര്‍ണാടകയിലെ വിജയപുരയില്‍ ദുരഭിമാനക്കൊല. ദളിത് യുവാവിനെയും സുഹൃത്തായ പെണ്‍കുട്ടിയെയും കെട്ടിയിട്ട് മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. സല്‍ദഹള്ളി സ്വദേശിയായ ബസവരാജ് മഡിവല്‍പാ ബഡിഗര്‍ (19), ദവല്‍ബി തമ്പാട് (18) എന്നിവരാണ് കൊല്ലപ്പെട്ടത്.

പെണ്‍കുട്ടിയുടെ അച്ഛനും ബന്ധുക്കളും ചേര്‍ന്നാണ് കൊല നടത്തിയത്. ദളിത് വിഭാഗത്തില്‍പ്പെട്ട യുവാവും മുസ്ലിം സമുദായ അംഗമായ പെണ്‍കുട്ടിയും ഏറെക്കാലമായി പ്രണയത്തിലായിരുന്നു. ഇവര്‍ തമ്മിലുള്ള ബന്ധത്തെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു. ചൊവ്വാഴ്ച ഇരുവരും സംസാരിക്കുന്നത് കണ്ട പ്രദേശവാസികള്‍ വിവരം വീട്ടുകാരെ അറിയിക്കുകയായിരുന്നു.

കല്ലുകൊണ്ടുള്ള മര്‍ദനത്തില്‍ തലയ്ക്ക് ഗുരുതര പരിക്കേറ്റ ഇരുവരും സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചു. സംഭവം നടത്തിയതിന് ശേഷം പ്രതികള്‍ ഒളിവില്‍ പോയിരിക്കുകയാണ്. പ്രതികള്‍ക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

 

 

Top