വിവാഹ ഘോഷയാത്രയ്ക്കിടെ കുതിരപ്പുറത്ത് കയറിയ ദളിത് വരന് ക്രൂര മര്‍ദ്ദനം

ഗാന്ധിനഗര്‍ : വിവാഹ ഘോഷയാത്രയ്ക്കിടെ കുതിരപ്പുറത്ത് കയറിയ ദളിത് വരന് ക്രൂര മര്‍ദ്ദനം. ഗുജറാത്തിലെ ഗാന്ധിനഗര്‍ ജില്ലയിലെ ചദസന ഗ്രാമത്തില്‍ തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. വികാസ് ചാവ്ദ എന്ന യുവാവിനാണ് ക്രൂര മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

വരനും സംഘവും വധുവിന്റെ വീട്ടിലേക്ക് ഘോഷയാത്രയായി പോകുമ്പോഴായിരുന്നു സംഭവം. യാത്ര കടന്നു പോകുന്നതിനിടെ ബൈക്കിലെത്തിയ സംഘം യുവാവിനെ തടഞ്ഞുനിര്‍ത്തി മര്‍ദിച്ചു. ഉയര്‍ന്ന സമുദായത്തില്‍ പെട്ടവര്‍ക്ക് മാത്രമേ കുതിര സവാരി ചെയ്യാന്‍ കഴിയൂ എന്ന് പറഞ്ഞായിരുന്നു ആക്രമണം. യുവാവിനെ ജാതീയമായി അധിക്ഷേപിച്ച പ്രതികള്‍ ബാന്‍ഡ് സംഘത്തെയും മര്‍ദിച്ചു.

യുവാവിന്റെ പരാതില്‍ കേസെടുത്ത പൊലീസ്, നാലു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒബിസി വിഭാഗത്തില്‍പ്പെട്ട സൈലേഷ് താക്കൂര്‍, ജയേഷ് താക്കൂര്‍, സമീര്‍ താക്കൂര്‍, അശ്വിന്‍ താക്കൂര്‍ എന്നിവരാണ് അറസ്റ്റിലായത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 341, 323, 504, 114, 506 (2) എന്നീ വകുപ്പുകളും എസ്സി/എസ്ടി ആക്ട് വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

Top