“ദളിത് വിഭാഗത്തില്‍ നിന്ന് മതം മാറിയവര്‍ക്ക് സംവരണ മണ്ഡലങ്ങളില്‍ മത്സരിക്കാനാവില്ല”

RAVISANKAR

ന്യൂഡൽഹി: ഇസ്ലാം അല്ലെങ്കിൽ ക്രിസ്ത്യൻ മതം സ്വീകരിക്കുന്ന ദളിത് വിഭാഗങ്ങളിൽ ഉൾപ്പെട്ടവർക്ക് പട്ടിക ജാതിക്കാർക്കായി നീക്കി വച്ചിരിക്കുന്ന  സംവരണ മണ്ഡലങ്ങളിൽ നിന്നും പാർലമെന്റിലേക്കോ നിയമസഭയിലേക്കോ മത്സരിക്കാനാകില്ലെന്ന് കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദ്. ഇത്തരക്കാർക്ക് മറ്റ് സംവരണ ആനുകൂല്യങ്ങൾ അവകാശപ്പെടാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സിഖ്, ബുദ്ധമത വിശ്വാസികൾക്ക് പട്ടികജാതി സംവരണ സീറ്റുകളിൽ നിന്ന് മത്സരിക്കാനും മറ്റ് സംവരണ ആനുകൂല്യങ്ങൾ നേടാനും അർഹതയുണ്ടെന്നും ബിജെപി അംഗം ജി.വി.എൽ നരസിംഹറാവുവിന്റെ ചോദ്യത്തിന് മറുപടിയായി രവിശങ്കർ പ്രസാദ് രാജ്യസഭയില്‍ വ്യക്തമാക്കി.

ദളിത് വിഭാഗത്തില്‍ പെട്ടവര്‍ ഇസ്ലാം, ക്രിസ്ത്യന്‍ മതം സ്വീകരിക്കുന്നതും ഹിന്ദു, സിഖ്, ബുദ്ധ മതം സ്വീകരിക്കുന്നതും പ്രകടമായ വ്യത്യാസമുണ്ട്. അതിനാല്‍ അവര്‍ക്ക് സംവരണ ആനുകൂല്യങ്ങള്‍ ലഭിക്കും. ഭരണഘടന പ്രകാരം പട്ടികജാതിയാകുന്നതില്‍ ഹിന്ദു, സിഖ്, ബുദ്ധ മത വ്യത്യാസമില്ലെന്നും മന്ത്രി പറഞ്ഞു.

ഇസ്ലാമിലേക്കും ക്രിസ്തുമതത്തിലേക്കും പരിവര്‍ത്തനം നടത്തിയവര്‍ക്ക് സംവരണ മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ സാധിക്കില്ലെങ്കിലും ഇതുസംബന്ധിച്ച് പ്രത്യേക നിയമം കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നില്ലെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.

 

 

Top