പാർട്ടിയെ അമ്മയെ പോലെ കരുതണമെന്ന് ഡി രാജ, നേതാക്കളെ പരോക്ഷമായി വിമർശിച്ചു

തിരുവനന്തപുരം: സിപിഐക്കകത്തെ അഭിപ്രായ ഭിന്നതകളിൽ നേതാക്കളെ പരോക്ഷമായി വിമർശിച്ച് പാർട്ടി അഖിലേന്ത്യ സെക്രട്ടറി ഡി.രാജ. പാർട്ടിയെ അമ്മയെ പോലെ കരുതണമെന്ന് ഡി.രാജ പറഞ്ഞു. പാർട്ടിയാണ് ആയുധം. അടിസ്ഥാനപരമായി പാർട്ടിയെ സ്നേഹിക്കാൻ കഴിയണം. അവനവന്റേതെന്ന് കരുതണമെന്നും ഡി.രാജ പറഞ്ഞു. ജനങ്ങൾക്കിടയിൽ ജീവിക്കാൻ പാർട്ടി പ്രവർത്തകർ തയ്യാറാകണമെന്നും സിപിഐ സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് ഡി.രാജ വ്യക്തമാക്കി. പാർട്ടി സമ്മേളനത്തിന് മുന്നോടിയായി കാനം ചേരിയും കെ.ഇ.ഇസ്മയിലും സി.ദിവാകരനും നേതൃത്വം നൽകുന്ന കാനം വിരുദ്ധ ചേരിയും തമ്മിൽ അഭിപ്രായ വ്യത്യാസം പ്രകടമായതിനിടയിലാണ് പാർട്ടിയാണ് വലുതെന്ന സന്ദേശ് അഖിലേന്ത്യ നേതൃത്വം പങ്കുവയ്ക്കുന്നത്.

വിവിധ സംസ്ഥാനങ്ങളിൽ ഇടത് പാർട്ടികൾ തമ്മിലുള്ള കൂട്ടുകെട്ട് ഇപ്പോൾ തൃപ്തികരമല്ലെന്ന് ഡി.രാജ പറഞ്ഞു. കേരള, ബംഗാൾ ഘടകങ്ങൾ ചൂണ്ടിക്കാണിച്ചാണ് ഡി.രാജ വിമർശനം ഉന്നയിച്ചത്. ഇടത് പാർട്ടികൾ ഒരുമിക്കണം. കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ലയനം തത്വാധിഷ്ഠിതമായി നടക്കണം. ഗൗരവകരമായി ഇക്കാര്യത്തിൽ ചർച്ച വേണമെന്നും രാജ നിർദേശിച്ചു. ബിജെപിയെ തോൽപ്പിക്കാൻ എല്ലാ ജനാധിപത്യ മതേതര പാർട്ടികളും ഒരുമിക്കണമെന്നും ഡി. രാജ ആവശ്യപ്പെട്ടു. മതേതര ജനാധിപത്യ പാർട്ടികൾ പരസ്പര വിശ്വാസത്തോടെ യോജിക്കണം, പ്രാദേശിക പാർട്ടികളെയും ഒപ്പം കൂട്ടണം. രാഷ്ട്രീയ പ്രമേയത്തിൽ തുറന്ന ചർച്ച വേണമെന്നും ഭേദഗതികളുണ്ടെങ്കിൽ ഉയർന്ന് വരണം ഡി.രാജ നി‍ർദേശിച്ചു.

Top