വിവാദമുണ്ടാക്കുന്നവര്‍ ഭരണഘടന വായിക്കണം; അജ്ഞതയ്ക്ക് മറുപടിയില്ലെന്ന് ഗവര്‍ണര്‍

കൊച്ചി: ഡി-ലിറ്റ് വിവാദത്തില്‍ ഭരണഘടനാ തത്വങ്ങള്‍ ഓര്‍മ്മിപ്പിച്ച് കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഭരണഘടനയുടെ 51 ( എ) അനുഛേദം ഓര്‍മ്മിച്ചാണ് വിവാദ വിഷയത്തില്‍ ഗവര്‍ണറുടെ പ്രതികരണം. രാഷ്ട്രപതി, ഗവര്‍ണ്ണര്‍ പദവികള്‍ ഭരണഘടനാ സ്ഥാപനങ്ങളാണെന്നും ഭരണഘടനാ തത്വങ്ങള്‍ എല്ലാവരും പാലിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

‘വിവാദമുണ്ടാക്കുന്നവര്‍ ഭരണഘടന വായിക്കണം. എല്ലാവരും നിയമവും ഭരണഘടനയും മനസിലാക്കിയാകണം പ്രതികരിക്കേണ്ടത്. അജ്ഞത കൊണ്ട് ചിലര്‍ നടത്തുന്ന പ്രസ്താവനകള്‍ക്ക് മറുപടി നല്‍കുന്നില്ല’. ഡി- ലിറ്റ് വിവാദത്തില്‍ ഇപ്പോള്‍ കൂടുതല്‍ പ്രതികരിക്കുന്നില്ലെന്നും ഗവര്‍ണറുടെ ഓഫീസിനെ ചര്‍ച്ചാ വിഷയമാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഉന്നതവിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയ ഇടപെടലിനൊപ്പം രാഷ്ടപതിക്ക് ഡിലിറ്റ് നല്‍കണമെന്ന ശുപാശ തള്ളിയതാണ് സര്‍ക്കാര്‍- ഗവര്‍ണ്ണര്‍ പോരിന് കാരണമെന്ന അഭ്യൂഹം നേരത്തെ ഉണ്ടായിരുന്നു. രാഷ്ട്രപതിക്ക് ഓണററി ഡി-ലിറ്റ് നല്‍കാനുള്ള ശുപാര്‍ശ സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് തള്ളിയതാണ് രാജ്യത്തിന് അഭിമാനക്ഷതമുണ്ടാക്കുന്ന കാര്യമെന്ന് ഗവര്‍ണ്ണര്‍ സൂചിപ്പിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല വെളിപ്പെടുത്തിയതോടെ വിഷയം വിവാദമായി.

ഇതോടെ സര്‍ക്കാരും വെട്ടിലായി. എന്നാല്‍ രാഷ്ട്രപതിക്ക് ഡി.ലിറ്റ് നല്‍കുന്നതില്‍ പ്രശ്‌നങ്ങളുണ്ടായെങ്കില്‍ വെളിപ്പെടുത്തേണ്ടത് ഗവര്‍ണറാണെന്നും ഇപ്പോള്‍ നടക്കുന്നത് പുകമറ സൃഷ്ടിക്കുന്ന പ്രചാരണമാണെന്നുമായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം. വിഷയം പാര്‍ട്ടിയുടെയോ സര്‍ക്കാരിന്റെയോ മുന്നില്‍വന്നിട്ടില്ലെന്നും കോടിയേരി വിശദീകരിച്ചു.

Top