‘വായു’ ചുഴലിക്കാറ്റ്: ഗുജറാത്തില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നു; അതീവ ജാഗ്രതാ നിര്‍ദ്ദേശം

ഗാന്ധിനഗര്‍: ‘വായു’ ചുഴലിക്കാറ്റ് കൂടുതല്‍ ശക്തിപ്രാപിച്ച് ഗുജറാത്ത് തീരത്തേക്ക് നീങ്ങുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊടുംമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം പറയുന്നത്.

ഗുജറാത്തിലെ പോര്‍ബന്തര്‍, വരാവല്‍, മഹുവ, ദിയു എന്നിവടങ്ങളിലാണ് വീശിയടിക്കുക. ഇതേതുടര്‍ന്ന് ഗുജറാത്തിന്റെ തീരമേഖലയില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്. അടിയന്തര സാഹചര്യം കണക്കിലെടുത്ത് കച്ച് ജില്ലയില്‍ നിന്നും 10,000 ആളുകളെ ഒഴിപ്പിച്ചു. കൂടാതെ കര- നാവിക- തീരസംരക്ഷണ സേനകളെ ഗുജറാത്ത് തീരത്ത് വിന്യസിച്ചു. വ്യോമസേനയുടെ സി-17 വിമാനം ജമുനാനഗര്‍ മേഖലയില്‍ നിലയുറപ്പിച്ചിട്ടുണ്ട്. ആകെ 700 സൈനികരെ വിവിധ മേഖലകളില്‍ വിന്യസിച്ചു. സൈന്യത്തിന് പുറമെ ദുരന്തനിവാരണ സേനയുടെ 20 യൂണിറ്റുകളെ ഗുജറാത്തില്‍ വിന്യസിച്ചിട്ടുണ്ട്.വൈദ്യസംഘത്തെയും സജ്ജമാക്കിയിട്ടുണ്ട്.

ഗുജറാത്തില്‍ 60 ലക്ഷം ആളുകളെ വായു ചുഴലിക്കാറ്റ് ബാധിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുമായി സ്ഥിതിഗതികള്‍ പ്രധാനമന്ത്രി വിലയിരുത്തി. വേണ്ട മുന്നൊരുക്കങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കാറ്റിന്റെ സഞ്ചാരപാതയിലുള്ള കോളേജുകള്‍ക്കും സ്‌കൂളുകള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

മധ്യകിഴക്കന്‍ അറബിക്കടലിലും അതിനോടുചേര്‍ന്നുള്ള തെക്കുകിഴക്കന്‍ അറബിക്കടലിലുമായി രൂപംകൊണ്ട ‘വായു’ ചുഴലി നിലവില്‍ മണിക്കൂറില്‍ 15 കിലോമീറ്റര്‍ വേഗത്തിലാണ് നീങ്ങുന്നത്. വ്യാഴാഴ്ച അതിരാവിലെ ഗുജറാത്തിലെ പോര്‍ബന്തര്‍, മഹുവ തീരത്തേക്ക് കടക്കുന്നതോടെ കാറ്റിന്റെ വേഗം മണിക്കൂറില്‍ 110 മുതല്‍ 135 കിലോമീറ്റര്‍ ആയിരിക്കും. ഈ മേഖലയില്‍ കാറ്റ് കനത്ത നാശം വിതയ്ക്കുമെന്നാണ് മുന്നറിയിപ്പ്. വൈകുന്നേരത്തോടെ കാറ്റിന്റെ വേഗം 90 കിലോമീറ്ററായി ക്രമേണ കുറഞ്ഞുതുടങ്ങും.

ഗോവയില്‍നിന്ന് 350 കിലോമീറ്ററും മുംബൈയില്‍നിന്ന് 510 കിലോമീറ്ററും ഗുജറാത്തിലെ വെരാവലില്‍നിന്ന് 650 കിലോമീറ്ററും ദൂരത്തിലായിരുന്നു ചൊവ്വാഴ്ച ഇതിന്റെ സ്ഥാനം.’വായു’ ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തില്‍ കേരളം ഇല്ലെങ്കിലും ചില ജില്ലകളില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്. കേരള തീരത്ത് മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശാന്‍ സാധ്യതയുള്ളതിനാല്‍ കേരളം, കര്‍ണാടക, മഹാരാഷ്ട്ര, ഗുജറാത്ത് തീരക്കടല്‍, ലക്ഷദ്വീപ് മേഖല എന്നിവിടങ്ങളില്‍ അറബിക്കടല്‍ പ്രക്ഷുബ്ധമാവും. അതിനാല്‍ത്തന്നെ വ്യാഴാഴ്ച വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശമുണ്ട്.

കനത്ത മഴ പെയ്യുമെന്ന മുന്നറിയിപ്പ് ഉള്ളതിനാല്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ബുധനാഴ്ചയും എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വ്യാഴാഴ്ചയും ജാഗ്രതാ നിര്‍ദേശം (യെല്ലോ അലര്‍ട്ട്) പുറപ്പെടുവിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ വെള്ളിയാഴ്ചയും ഇടുക്കി, മലപ്പുറം ജില്ലകളില്‍ ശനിയാഴ്ചയും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.പൊഴിയൂര്‍ മുതല്‍ കാസര്‍കോടു വരെ തീരക്കടലില്‍ 3.5 മുതല്‍ 4.3 മീറ്റര്‍ വരെ തിരമാല ഉയരാനും തീരപ്രദേശങ്ങളില്‍ കടലാക്രമണം ശക്തമാക്കാനും സാധ്യതയുണ്ട്.

Top