മിഗ്ജൗമ് ചുഴലിക്കാറ്റ്; ചെന്നൈ ദുരിതാശ്വാസത്തിന് സഹായവുമായി സൂര്യയും കാര്‍ത്തിയും

മിഗ്ജൗമ് ചുഴലിക്കാറ്റിന്റെ പശ്ചാതലത്തില്‍ ചെന്നൈയില്‍ മഴ തുടരുകയാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ചെന്നൈ നഗരത്തെ മുക്കിക്കളഞ്ഞു. മിഗ്ജൗമ് ഇന്ന് ആന്ധ്രാതീരത്ത് ശക്തമാകുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. മഴയിലും വെള്ളപ്പൊക്കത്തിലും ചെന്നൈയില്‍ പലയിടത്തും ദുരിന്താശ്വാസ ക്യാമ്പുകള്‍ തുറന്നു. ചെന്നൈയിലും സമീപ പ്രദേശങ്ങളിലുമുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി തുടക്കമെന്ന നിലയില്‍ 10 ലക്ഷം സഹായധനം നടന്മാരായ സൂര്യയും കാര്‍ത്തിയും പ്രഖ്യാപിച്ചു.

വെള്ളപ്പൊക്കം രൂക്ഷമായ തെന്നൈ, കാഞ്ചീപുരം, ചെങ്കല്‍പേട്ട്, തിരുവള്ളൂര്‍ ജില്ലകളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഈ തുക. ഇരുവരുടെയും ആരാധക സംഘങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. പ്രളയത്തില്‍ ചെന്നൈ കോര്‍പറേഷന്‍ വേണ്ട രീതിയില്‍ ഇടപെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നടന്‍ വിശാല്‍ രംഗത്തെത്തിയിരുന്നു. ”പ്രിയപ്പെട്ട ചെന്നൈ മേയര്‍ പ്രിയ രാജനും ചെന്നൈ കോര്‍പറേഷന്റെ മറ്റെല്ലാ ഉദ്യോഗസ്ഥരും അറിയാന്‍. നിങ്ങളെല്ലാവരും നിങ്ങളുടെ കുടുംബങ്ങളോടൊപ്പം സുരക്ഷിതരാണെന്ന് വിശ്വസിക്കുന്നു. നിങ്ങളുടെ വീടുകളിലേക്ക് അഴുക്കുവെള്ളം കയറിയിട്ടില്ലെന്നും ഭക്ഷണത്തിനും വൈദ്യുതിക്കും തടസങ്ങള്‍ ഇല്ലെന്നും പ്രതീക്ഷിക്കുന്നു.

ഒരു വോട്ടര്‍ എന്ന നിലയില്‍ അന്വേഷിച്ചതാണ്. കാരണം നിങ്ങള്‍ ജീവിക്കുന്ന അതേ നഗരത്തിലുള്ള പൗരന്മാരുടെ സ്ഥിതി വ്യത്യസ്തമാണ്. വെള്ളപ്പൊക്ക സമയത്ത് സഹായകരമാവേണ്ടിയിരുന്ന ആ പ്രോജക്റ്റ് ചെന്നൈക്കുവേണ്ടിത്തന്നെയാണോ നടപ്പാക്കിയത്, അതോ സിംഗപ്പൂരിന് വേണ്ടിയോ”, വിശാല്‍ എക്‌സ് അകൗണ്ടില്‍ കുറിച്ചു.

Top