കൊല്‍ക്കത്ത : ഫോനി ചുഴലിക്കാറ്റ് രാവിലെ എട്ടു മണിക്കും പത്തു മണിക്കും ഇടക്ക് ഒഡീഷ തീരത്തേക്ക് കടക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മണിക്കൂറിൽ 200 കിലോമീറ്റർ വരെ വേഗതയുളള കാറ്റ് ഉണ്ടാകും. ഒഡീഷ ,ആന്ധ്ര തീരത്ത് കനത്ത മഴ അനുഭവപ്പെടുന്നുണ്ട്. കടൽ അതീവ പ്രക്ഷുബ്ധമാണ്. മുന്നറിയിപ്പിനെ തുടര്‍ന്ന് ഒഡിഷയിലെ 15 ജില്ലകളിലുള്ള 11 ലക്ഷം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഒഴിപ്പിച്ചു.
വ്യോമസേന, ദേശീയ ദുരന്തനിവാരണ സേന, നാവിക സേന തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഒഴിപ്പിക്കല്‍ നടപടികള്‍ പുരോഗമിക്കുന്നത്. ദേശീയ ദുരന്തനിവാരണ സേനയുടെ 28 സംഘങ്ങളാണ് ഒഡീഷയിലെത്തിയിരിക്കുന്നത്. 12 സംഘങ്ങള്‍ ആന്ധ്രാപ്രദേശിലും ആറു സംഘങ്ങള്‍ പശ്ചിമബംഗാളിലും ക്യാമ്പ് ചെയ്യുന്നുണ്ട്. ഇതിനുപുറമേ മുപ്പതിലധികം സംഘങ്ങള്‍ ഏത് സാഹചര്യവും നേരിടാനായി സദാസമയവും തയ്യാറാണെന്നും അധികൃതര്‍ അറിയിച്ചു.