തിരുവനന്തപുരം: കമ്പ്യൂട്ടര്‍ റാൻസം വെയറുകൾക്കെതിരേ മുൻകരുതൽ സ്വീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശം. വിവിധ സ്ഥാപനങ്ങൾക്കു നേർക്ക് ആഗോളവ്യാപകമായി സൈബർ ആക്രമണം ഉണ്ടായതിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ നിർദേശം. ഫേസ്ബുക്കിലൂടെയാണ് മുഖ്യമന്ത്രി നിർദ്ദേശം നൽകിയിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ഇന്നലെ മുതൽ ആഗോളവ്യാപകമായി രണ്ടു പുതിയ തരം കമ്പ്യൂട്ടർ റാൻസംവെയറുകൾ (Ransomware) പ്രചരിക്കുന്നതായി അറിയുന്നു. കമ്പ്യൂട്ടറിൽ ഇവ ബാധിച്ചാൽ പ്രധാനപ്പെട്ട ഫയലുകളെ ഇവ പൂട്ടുന്നു, പിന്നീട് അവ തുറന്നു കിട്ടണമെങ്കിൽ ഓൺലൈൻ കറൻസി ആയ ബിറ്റ് കോയിൻ നിക്ഷേപിച്ചു മോചിപ്പിച്ചെടുക്കേണ്ട അവസ്ഥയാണ്. ബ്രിട്ടനിലെയും സ്പെയിനിലെയുമൊക്കെ സർക്കാർ സംവിധാനത്തെയും ഫെഡ് എക്സ് തുടങ്ങിയ കമ്പനികളെയും ഇവ ഗുരുതരമായി ബാധിച്ചുവെന്ന് ഈ രംഗത്തെ വിദഗ്ദ്ധർ അറിയിക്കുന്നു. ആശുപത്രി ശൃംഖലകളെയാണ് പ്രധാനമായും ഇവ ലക്ഷ്യം വച്ചിട്ടുള്ളത് എന്നാണ് മനസ്സിലാക്കുന്നത്. ഇത്തരം സൈബർ ആക്രമണങ്ങൾക്കെതിരെ ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണ്. അപരിചിതമായ ലിങ്കുകൾ, സംശയാസ്പദമായ ഇ- മെയിലുകൾ, അവയിലെ അറ്റാച്ച്മെന്റുകൾ എന്നിവ തുറക്കാതെ നോക്കുക, നിങ്ങളുടെ കമ്പ്യൂട്ടറിലെ ആന്റി വൈറസ് അപ്ഡേറ്റ് ചെയ്ത് വേണ്ട മുൻകരുതലുകൾ എടുക്കണം.