മാമാങ്കത്തിനെതിരെ സൈബർ ക്വട്ടേഷൻ, കുരുക്കൊരുക്കി കേരള പൊലീസ് . . !

കൊച്ചി ; മലയാളി പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രം ‘മാമാങ്ക’ ത്തിനെതിരായി നടക്കുന്ന നീക്കത്തിനെതിരെ നടപടി ആവശ്യപ്പെട്ട് പൊലീസില്‍ പരാതി. തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി സഞ്ജയ് കുമാര്‍ ഗരുഡിന് നിര്‍മാതാക്കളായ കാവ്യ ഫിലിം കമ്പനിയാണ് പരാതി നല്‍കിയിരിക്കുന്നത്. നിർമ്മാതാക്കളുടെ പരാതി തിരുവനന്തപുരം റൂറൽ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പിക്ക് കൈമാറി.

‘മാമാങ്ക’ത്തിനെതിരെ സംഘടിത ആക്രമണമാണ് സോഷ്യല്‍ മീഡിയകളിലുള്‍പ്പെടെ നടന്നു വരുന്നതെന്നും ഇതിനു പിന്നില്‍ ചില ശക്തികള്‍ ബോധപൂര്‍വ്വമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ പരാതി ഗൗരവമായികണ്ട് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം. സാധാരണ സൈബര്‍ കേസ് എന്നതിലുപരി ക്രിമിനല്‍ ഗൂഢാലോചനയെക്കുറിച്ചും അന്വേഷിക്കുമെന്നാണ് ഉന്നത പൊലീസ് കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.

റിലീസ് ചെയ്യാത്ത സിനിമ പരാജയമാണെന്നതരത്തില്‍വരെ വ്യാപകമായ പ്രചരണങ്ങള്‍ നടക്കുന്നുണ്ട്. ഇതിന്റെയെല്ലാം തെളിവുകള്‍ സഹിതമാണ് കാവ്യ ഫിലിംസ് പരാതി നല്‍കിയിരിക്കുന്നത്.

ഒരേ കേന്ദ്രത്തില്‍ നിന്നുമാണ് സോഷ്യല്‍ മീഡിയയില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്നും ചില ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ് ഏജന്‍സികള്‍ ആരുടെയെങ്കിലും ക്വട്ടേഷന്‍ ഏറ്റെടുത്താണോ ഈ പ്രവര്‍ത്തി നടത്തുന്നതെന്നതും പൊലീസ് അന്വേഷിക്കണമെന്നും പരാതിയില്‍ പറയുന്നുണ്ട്.

55 കോടി രൂപയാണ് മാമാങ്കം എന്ന സിനിമക്ക് വേണ്ടി കാവ്യ ഫിലിം കമ്പനി മുടക്കിയിരിക്കുന്നത്. ചരിത്ര പ്രമേയമായതിനാലും മലയാളത്തിന്റെ മഹാനടന്‍ മമ്മുട്ടി നായകനായതിനാലും വലിയ പ്രതീക്ഷയാണ് ഈ സിനിമയെ സംബന്ധിച്ച് പ്രേക്ഷകര്‍ക്കുമുള്ളത്.

എന്നാല്‍ ഈ സിനിമ പുറത്തിറങ്ങരുതെന്നും റിലീസാവുകയാണെങ്കില്‍ പരാജയപ്പെടുത്തണമെന്നുമുള്ള വാശിയിലാണ് അണിയറയില്‍ ഇപ്പോള്‍ കാര്യങ്ങള്‍ നടക്കുന്നത്. ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ക്വട്ടേഷന്‍ ടീമിനെ കണ്ടെത്തിയില്ലങ്കില്‍ നാളെ അത് മറ്റ് മലയാള സിനിമകളെയും ബാധിക്കുമെന്നും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

മലയാള സിനിമക്ക് വലിയ വിപണി സാധ്യതകള്‍ തുറന്ന് കിട്ടുന്നത് തടയണമെന്ന് ആഗ്രഹിക്കുന്നവരും ഇപ്പോള്‍ മാമാങ്കത്തിനെതിരെ പ്രവര്‍ത്തിക്കുന്നുണ്ട്. അതുകൊണ്ട് പരാതിയില്‍ സൈബര്‍ നിയമത്തിനപ്പുറമുള്ള വകുപ്പുകളും ചേര്‍ത്തേക്കും.

2017 ലാണ് മാമാങ്കം സിനിമയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ഷൂട്ടിങ്ങ് 2018, 2019 വര്‍ഷങ്ങളിലായി ഏഴ് ഷെഡൂളുകളിലായാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. തിരുവനന്തപുരം വിതുര സ്വദേശിയായ സജീവ് പിള്ള (ശ്രീനിലയം, കൊപ്പം, വിതുര ) എന്നയാളായിരുന്നു ആദ്യ ഘട്ടത്തില്‍ സംവിധായകനായി പ്രവര്‍ത്തിച്ചിരുന്നത്.

സിനിമാ സംവിധാനത്തില്‍ മുന്‍ പരിചയമില്ലാതിരുന്നിട്ടും അദ്ദേഹത്തെ വിശ്വസിച്ചാണ് നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളിയും മറ്റൊരു എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായ വിവേക് രാമദേവനും ആ ചുമതല അദ്ദേഹത്തെ ഏല്‍പ്പിച്ചിരുന്നത്. സജീവ്പിള്ളയുടെ പരിചയക്കുറവ് പരിഗണിച്ച് സംവിധാനത്തില്‍ അപാകതയുണ്ടായാല്‍ സംവിധായകനെ മാറ്റി പകരം മറ്റൊരാളെ കൊണ്ടുവരാന്‍ കമ്പനിക്ക് അധികാരം നല്‍കുന്ന കരാറില്‍ ഇരുകൂട്ടരും സമ്മതിച്ച് ഒപ്പ് വച്ചിരുന്നതുമാണ്.

ആദ്യത്തെ പത്ത് ദിവസത്തെ ഷൂട്ട് ചെയ്ത വിഷ്യല്‍സ് കണ്ടപ്പോള്‍ തന്നെ സംവിധാനമികവ് സജീവിന് ഇല്ലന്ന് മനസ്സിലായിരുന്നു. സിനിമാ രംഗത്തെ പ്രമുഖ ടെക്‌നീഷ്യന്‍മാര്‍ തന്നെയാണ് ഇക്കാര്യം സാക്ഷ്യപ്പെടുത്തിയിട്ടുള്ളത്. അതിന് സജീവ് പറഞ്ഞ കാരണം അസോസിയേറ്റ്‌സിന്റെ കുഴപ്പം കൊണ്ടാണെന്നായിരുന്നു. ഇതിന് ശേഷം നിര്‍മ്മാതാവ് മുഴുവന്‍ അസോസിയേറ്റ് സിനെയും മാറ്റി പുതിയ ടീമിനെ നല്‍കുകയുമുണ്ടായി. തുടര്‍ന്ന് അവരെ വച്ച് വീണ്ടും 26 ദിവസം ഷൂട്ട് ചെയ്യുകയുണ്ടായി. അപ്പോഴും പഴയിതിനേക്കാള്‍ മോശമായിരുന്നു മേക്കിങ്ങ്. ഇതുമൂലം മാത്രം 13 കോടി രൂപയാണ് കാവ്യ ഫിലിം കമ്പനിക്ക് നഷ്ടമുണ്ടായത്.

ഇതിന് ശേഷം എക്‌സ്പീരിയന്‍സുള്ള മറ്റൊരു സംവിധായകന്റെ മേല്‍നോട്ടത്തില്‍ ചിത്രീകരണം നടത്താന്‍ കമ്പനി നിര്‍ദ്ദേശിച്ചു. എന്നാല്‍ ആ നിര്‍ദേശം പാലിക്കാനും സജീവ് തയ്യാറായില്ല. തുടര്‍ന്ന് അദ്ദേഹം ഫെഫ്ക, എന്ന സിനിമാ സാങ്കേതിക വിദഗ്ദരുടെ സംഘടനക്ക് പരാതി കൊടുക്കുകയായിരുന്നു. എന്നാല്‍ ദൃശ്യങ്ങള്‍ കണ്ട ഫെഫ്ക, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ക്ക് കാര്യങ്ങള്‍ ബോധ്യമാവുകയും മറ്റൊരു സംവിധായകന്റെ മേല്‍നോട്ടത്തില്‍ ഷൂട്ടിങ് പൂര്‍ത്തീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയുമുണ്ടായി. ഈ നിര്‍ദ്ദേശം അംഗീകരിച്ച് മിനുട്‌സില്‍ ഒപ്പിടുകയും ചെയ്ത സജീവ് പക്ഷെ ഷൂട്ടിങ് തീരുമാനിച്ച തിയ്യതിക്ക് വരാതെ എറണാകുളം ജില്ലാ കോടതിയെ സമീപിക്കുകയാണുണ്ടായത്. തുടര്‍ന്ന് സംവിധായകനായ എം.പദ്മകുമാറിനെ വച്ചാണ് സിനിമ പൂര്‍ത്തീകരിച്ചിരുന്നത്.

സജീവിന്റെ പരാതിയില്‍ ഇതുവരെയുള്ള എല്ലാ കോടതി വിധികളും കാവ്യ ഫിലിം കമ്പനിക്ക് അനുകൂലമായിട്ടുള്ളതാണ്.

ഇതുവരെ തിരക്കഥയുടെ വിലയുള്‍പ്പെടെ 21.75 ലക്ഷം രൂപ സജീവ് രേഖാമൂലം മാത്രം കൈപ്പറ്റിയിട്ടുണ്ടെന്നാണ് നിര്‍മ്മാതാവ് വേണു കുന്നപ്പള്ളിയും എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിവേക് രാമദേവനും വ്യക്തമാക്കുന്നത്. രേഖകള്‍ പരിശോധിച്ച കോടതിക്ക് ഇത് ബോധ്യപ്പെട്ടിട്ടുള്ളതാണെന്നും ഇരുവരും ചൂണ്ടിക്കാട്ടുന്നു. സജീവുമായുള്ള കരാറില്‍ കഥയുടെയും തിരക്കഥയുടെയും പൂര്‍ണ്ണ അവകാശം കോപ്പി റൈറ്റ് ഉള്‍പ്പെടെ പ്രാഡ്യൂസര്‍ക്ക് കൈമാറിയിട്ടുള്ളതാണ്. ഇതെല്ലാം മറച്ച് വച്ചാണിപ്പോള്‍ സജീവും സംഘവും സിനിമക്കെതിരെ വ്യാപക പ്രചരണം നടത്തുന്നതെന്നാണ് പരാതി.

ഈ പരാതിയിന്‍മേല്‍ പ്രത്യേക അന്വേഷണം നടത്താനാണ് തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി സഞ്ജയ് കുമാര്‍ ഗരുഡ് ഉത്തരവിട്ടിരിക്കുന്നത്. ക്രിമിനല്‍ ഗൂഢാലോചന തെളിഞ്ഞാല്‍ പിന്നില്‍ പ്രവര്‍ത്തിച്ച ഉന്നതരുടെയുള്‍പ്പെടെ അറസ്റ്റുണ്ടാകും.

Top