ഭക്ഷ്യസുരക്ഷാ ലൈസന്‍സുകളുടെ പേരില്‍ വ്യാപക തട്ടിപ്പ്

തിരുവനന്തപുരം: ഇന്റര്‍നെറ്റ് വഴി ഭക്ഷ്യസുരക്ഷാ ലൈസന്‍സുകളുടെ പേരില്‍ വ്യാപക തട്ടിപ്പ്. ഭക്ഷ്യസുരക്ഷാ ലൈസന്‍സുമായി ബന്ധപ്പെട്ട് ഇന്റര്‍നെറ്റില്‍ പരതിയാല്‍ ആദ്യം ലഭിക്കുക ഇത്തരം ലിങ്കുകള്‍. പലതും തട്ടിപ്പ് കമ്പനികളുടെ വെബ്‌സൈറ്റുകളാണ്. വ്യാജ വെബ് സൈറ്റുണ്ടാക്കി ലൈസന്‍സ് നല്‍കാനെന്ന പേരില്‍ തുക ഈടാക്കി ലക്ഷങ്ങളാണ് ഇവര്‍ തട്ടിയെടുക്കുന്നത്. ഗവണ്‍മെന്റ് അതോറിറ്റിയെന്ന വ്യാജേനയാണ് പ്രവര്‍ത്തനം.

ഫുഡ് സേഫ്റ്റി ലൈസന്‍സ് പുതുതായി എടുക്കല്‍, പുതുക്കല്‍, മാറ്റംവരുത്തല്‍ തുടങ്ങി എല്ലാ സേവനങ്ങളും ലഭ്യമാണെന്ന് അവകാശപ്പെട്ട് ഇവര്‍ എഫ്എസ്എസ്‌ഐയുടെ യഥാര്‍ത്ഥ ഫീസിനേക്കാള്‍ എട്ടു മുതല്‍ പത്ത് മടങ്ങ് അധിക തുകയാണ് ഈടാക്കുന്നത്. 1500 രൂപ യഥാര്‍ത്ഥ ഫീസുള്ളിടത്ത് ഈടാക്കുന്നത് 12,000 മുതല്‍ 15,000 രൂപ വരെ. ഓണ്‍ലൈനില്‍ തുക അടച്ചാല്‍ കാശ് പോകുമെന്ന് മാത്രമല്ല സേവനം ലഭിക്കുകയുമില്ല. യഥാര്‍ത്ഥ ഫീസ് എത്രയാണെന്ന് അറിയാതെ നിരവധി പേരാണ് തട്ടിപ്പില്‍ വീഴുന്നത്. ആളുകളെ വലയില്‍ വീഴ്ത്താനായി ചില വെബ്‌സൈറ്റുകളില്‍ ഫീസിളവ് ഓഫറുകളുമുണ്ട്. വ്യാജന്മാരെ കരുതിയിരിക്കണമെന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മുന്നറിയിപ്പ്. കൊവിഡ് കാലമായതിനാല്‍ ഓണ്‍ലൈനിലൂടെ ലൈസന്‍സ് നടപടികള്‍ പൂര്‍ത്തിയാക്കാനായി ശ്രമിക്കുന്ന നിരവധി പേര്‍ക്കാണ് ഇങ്ങനെ പണം നഷ്ടമായത്.

Top