രാജ്യത്ത് രണ്ടു വര്‍ഷത്തിനിടെ വര്‍ദ്ധിച്ചത് ഇരട്ടിയോളം സൈബര്‍ കുറ്റകൃത്യങ്ങള്‍ !

ന്യൂഡല്‍ഹി: രാജ്യത്ത് സൈബര്‍ കുറ്റകൃത്യങ്ങള്‍ രണ്ടു വര്‍ഷത്തിനിടെ വര്‍ദ്ധിച്ചത് ഇരട്ടിയോളമെന്ന് റിപ്പോര്‍ട്ട്. ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ റിപ്പോര്‍ട്ട് പ്രകാരം 2020ല്‍ 50,035 കേസാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2018ല്‍ 27,248 കേസും 2019ല്‍ 44,735ഉം കേസുമായിരുന്നിടത്താണ് ഇത്രയേറെ വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്. 2019ല്‍ 3.3 ആയിരുന്ന സൈബര്‍ കുറ്റകൃത്യനിരക്ക് 3.7 ആയി ഉയര്‍ന്നു.

കര്‍ണാടകയില്‍ കുറ്റകൃത്യനിരക്ക് 16.2 ശതമാനമാണ്. കേരളത്തില്‍ 1.2 ശതമാനം മാത്രം. തെലങ്കാന- 13.4, അസം- 10.1, യുപി-4.8, മഹാരാഷ്ട്ര, മേഘാലയ-4.4, ഒഡിഷ-4.2 എന്നീ സംസ്ഥാനങ്ങളിലെ നിരക്ക് ദേശീയ ശരാശരിക്ക് മുകളിലാണ്. 19 മെട്രോപോളിറ്റന്‍ നഗരങ്ങളിലാണ് 18,657 കേസ്. നഗരങ്ങളിലെ കുറ്റകൃത്യനിരക്ക് 16.4 ആണ്. വന്‍നഗരങ്ങള്‍ സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്നുവെന്നാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. ബിജെപിയുടെ ഭരണത്തിലുള്ള ഉത്തര്‍പ്രദേശാണ് കുറ്റകൃത്യങ്ങളില്‍ മുന്നില്‍. 2020ല്‍ രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ 22.17 ശതമാനവും യുപിയിലാണ്(11,097 കേസ്).

രജിസ്റ്റര്‍ ചെയ്ത 30,142 കേസില്‍ 60 ശതമാനവും തട്ടിപ്പുമായി ബന്ധപ്പെട്ടാണ്. ഓണ്‍ലൈന്‍ ബാങ്കിങ് തട്ടിപ്പുകേസ് 4097. എടിഎം, ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ്, ഒടിപി തട്ടിപ്പുകളും വ്യാപകമാണ്. ലൈംഗിക ചൂഷണക്കേസ് 6.6 ശതമാനമാണ്. സമൂഹ മാധ്യമങ്ങളിലെ വ്യാജവാര്‍ത്തകളില്‍ 578 കേസെടുത്തിട്ടുണ്ട്. 113 കേസ് ഭീകരവാദവുമായി ബന്ധപ്പെട്ടാണ്. ഇതില്‍ 96ഉം യുപിയിലാണെന്നതാണ് ശ്രദ്ധേയം.

എന്നാല്‍ പരാതികളിന്മേല്‍ പല സംസ്ഥാനത്തും അന്വേഷണം പാതിവഴിക്കാണ്. മുന്‍വര്‍ഷങ്ങളില്‍ അന്വേഷണം പുര്‍ത്തിയാക്കാത്ത 53,157 കേസുണ്ട്. ഈ വര്‍ഷത്തെയടക്കം 1,03,988 കേസ് അന്വേഷണത്തിലാണ്. കുറ്റപത്രം നല്‍കിയത് 47.5ശതമാനത്തില്‍ മാത്രം. തെളിവ് കണ്ടെത്താന്‍ കഴിയാത്തതിനാല്‍ 13,384 കേസിന്റെ അന്വേഷണം നിലച്ചു. അതേസമയം, കേരളത്തില്‍ 70.6 ശതമാനം കേസിലും കുറ്റപത്രം നല്‍കി. രാജ്യത്ത് 36,236 കേസ് വിചാരണ കാത്ത് കോടതികളിലുണ്ട്. കേരളത്തിലത് 1026 മാത്രമാണ്.

Top