മോദിയോട് ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ സൈബര്‍ ആക്രമണം

 

ഡല്‍ഹി: അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ മോദിയോട് ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ വ്യാപക സൈബര്‍ ആക്രമണം. മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ നടന്ന സൈബര്‍ ബുള്ളിയിംഗ് അംഗീകരിക്കാനാവാത്തതാണെന്നും ജനാധിപത്യത്തിന്റെ മൂല്യങ്ങള്‍ക്കെതിരാണെന്നും വൈറ്റ് ഹൗസ് പറഞ്ഞു. കഴിഞ്ഞ ആഴ്ച മോദി നടത്തിയ യുഎസ് സന്ദര്‍ശനവേളയിലാണ് വാള്‍ സ്ട്രീറ്റ് ജേണല്‍ മാധ്യമപ്രവര്‍ത്തകയായ സബ്രീന സിദ്ധീക്കി വിവാദ ചോദ്യം ചോദിച്ചത്. ഇന്ത്യയിലെ മുസ്ലിങ്ങള്‍ അടക്കമുള്ള ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണത്തിനായി സര്‍ക്കാര്‍ എന്ത് ചെയ്തു എന്നായിരുന്നു ചോദ്യം.

ചോദ്യത്തിന്, ‘ജനാധിപത്യം ഞങ്ങളുടെ സിരകളില്‍ ഒഴുകുന്നു. മതം, ജാതി തുടങ്ങിയ കാര്യങ്ങളിലൊന്നും ഒരുതരത്തിലുള്ള വിവേചനത്തിനും ഇടയില്ല’ എന്ന് മോദി പ്രതികരിച്ചു. ഇതിനു പിന്നാലെ ഇവര്‍ക്കെതിരെ വ്യാപകമായ സൈബര്‍ ബുള്ളിയിംഗ് ഉണ്ടായി. സബ്രീനയ്‌ക്കെതിരെ ഇന്ത്യയില്‍ നിന്ന് മാരകമായ സൈബര്‍ ബുള്ളിയിംഗ് ഉണ്ടായി എന്ന് തിങ്കളാഴ്ച എന്‍ബിസി ന്യൂസ് മാധ്യമപ്രവര്‍ത്തക കെല്ലി ഒഡോണല്‍ ആരോപിച്ചിരുന്നു. ഇവരില്‍ രാഷ്ട്രീയക്കാര്‍ ഉണ്ടായിരുന്നു എന്നും ഒഡോണല്‍ ആരോപിച്ചു. ഇതിനു പിന്നാലെയാണ് വൈറ്റ് ഹൗസിന്റെ പ്രതികരണം.

 

Top