ലോകത്തെ ഞെട്ടിച്ച് നൂറ് രാജ്യങ്ങളില്‍ വമ്പന്‍ സൈബര്‍ ആക്രമണം

ലണ്ടന്‍: ബ്രിട്ടന്‍, യുഎസ്, റഷ്യ, ചൈന തുടങ്ങിയ വമ്പന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടെ ലോകത്തെ നൂറ് രാജ്യങ്ങളില്‍ വമ്പന്‍ സൈബര്‍ ആക്രമണം.

ഇന്ത്യയിലെ കമ്പ്യൂട്ടറുകളെ ബാധിച്ചതായി ഇതുവരെ അറിവില്ല.

നെറ്റ്‌വര്‍ക്കില്‍ പ്രവേശിച്ചാല്‍ സുരക്ഷാ പഴുതുള്ള ഏത് കംപ്യൂട്ടറിലേക്കും കടക്കാന്‍ കഴിയുന്ന WannaCry എന്ന പ്രചരിക്കുന്ന കമ്പ്യൂട്ടര്‍ വേമാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

ആക്രമണം നടത്തിയ ശേഷം ഫയലുകള്‍ തിരികെ ലഭിക്കാന്‍ പണം ആവശ്യപ്പെടുന്ന ‘റാന്‍സംവെയര്‍’ ( Ransomware ) ആക്രമണമാണ് ഉണ്ടായിരിക്കുന്നത്. ബിറ്റ്‌കോയിന്‍ വഴി ഏകദേശം 19,000 രൂപ മുതല്‍ 38,000 രൂപ വരെയാണ് ആക്രമണകാരികള്‍ ആവശ്യപ്പെടുന്നത്.

ഡിജിറ്റല്‍ കറന്‍സി ആയതിനാല്‍ ബിറ്റ്‌കോയിന്‍ നേടിയ കുറ്റവാളികളെ കണ്ടെത്തുക ദുഷ്‌കരമാണ്.

റാന്‍സംവെയര്‍ ബാധിച്ച 75,000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി സൈബര്‍ സുരക്ഷാ കമ്പനിയായ അവാസ്റ്റ് ( Avast ) പറയുന്നു.

മൈക്രോസോഫ്റ്റിലെ സുരക്ഷാ പഴുത് മുതലെടുക്കുന്നതിനായി അമേരിക്കന്‍ ചാര സംഘടനയായ നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി രൂപപ്പെടുത്തിയ ടൂള്‍ കവര്‍ന്നെടുത്താണ് ആക്രമണം നടത്തിയതെന്നാണ് വിദഗ്ധര്‍ കരുതുന്നത്.

ബ്രിട്ടനിലെ പൊതു ആശുപത്രി ശൃംഖലയായ എന്‍എച്ച്എസ് ആണ് സൈബര്‍ ആക്രമണം ബാധിച്ച പ്രധാന സ്ഥാപനങ്ങളില്‍ ഒന്ന്. അന്താരാഷ്ട്ര ഷിപ്പിങ് കമ്പനിയായ ഫെഡെക്‌സ് ഉള്‍പ്പെടെയുള്ളവരെ ആക്രമണത്തിന് ഇരയായിട്ടുണ്ട്‌.

അര്‍ജന്റീന, പോര്‍ച്ചുഗല്‍ തുടങ്ങിയ രാജ്യങ്ങളിലെ വാര്‍ത്താവിനിമയ സംവിധാനങ്ങളെയും യുഎസിലെയും യൂറോപ്പിലെയും സ്ഥാപനങ്ങളെയും ആക്രമണം ബാധിച്ചു

സുരക്ഷാ പിഴവ് മുതലെടുത്ത് സൈബര്‍ ആക്രമണം ഉണ്ടായിരിക്കുന്നതായി മൈക്രോസോഫ്റ്റ് സ്ഥിരീകരിച്ചിട്ടുണ്ട്.

Top