കൂടത്തായി: ജോളിയുടെ കാര്‍ കസ്റ്റഡിയില്‍; രഹസ്യ അറയില്‍നിന്ന് വിഷവസ്തു കണ്ടെടുത്തു

കോഴിക്കോട്: കൂടത്തായി കേസിലെ പ്രധാനപ്രതി ജോളിയുടെ കാറില്‍ നിന്ന് സയനൈഡെന്ന് സംശയിക്കുന്ന വിഷവസ്തു കണ്ടെടുത്തു. സൂക്ഷ്മതയോടെ കാറിന്റെരഹസ്യ അറയില്‍ പേഴ്‌സില്‍ നിരവധി കവറുകള്‍ക്കുള്ളിലായാണ് ഈ വിഷവസ്തു സൂക്ഷിച്ചിരുന്നത്. വിശദമായ പരിശോധനയ്ക്കായി കാറില്‍ നിന്ന് കിട്ടിയ ഓരോ വസ്തുവും അയക്കാനൊരുങ്ങുകയാണ് പൊലീസ്.

കാറിനുള്ളിലാണ് സയനൈഡ് വച്ചതെന്ന് ജോളി നേരത്തേ മൊഴി നല്‍കിയിരുന്നത്. ഇത് സയനൈഡെന്ന് തെളിഞ്ഞാല്‍ അന്വേഷണത്തില്‍ ഇത് പൊലീസിന് നിര്‍ണായകമായ തെളിവാകും.

ജോളി ഉപയോഗിച്ച സ്‌കൂട്ടറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതിലും വിശദമായ പരിശോധന നടത്താനൊരുങ്ങുകയാണ് പൊലീസ്. എന്നാല്‍ സിലി മരിച്ച സമയത്ത് ജോളി ഉപയോഗിച്ചത് ഈ കാറല്ല. അതൊരു ആള്‍ട്ടോ കാറാണ്. അതിപ്പോള്‍ ഒരു റിട്ടയേഡ് സര്‍ക്കാരുദ്യോഗസ്ഥന്റെ പക്കലാണുള്ളതെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന സൂചന. അത് പൊലീസ് പരിശോധിച്ച് വരികയാണ്.

ജോളിയുടെ കാര്‍ കസ്റ്റഡിയിലെടുത്ത് വിശദമായ പരിശോധന തുടരുകയാണ് പൊലീസിപ്പോള്‍.കൊടുവള്ളി സി ഐ ചന്ദ്രമോഹന്റെ നേതൃത്വത്തിലാണ് പരിശോധന.ഡ്രൈവര്‍ സീറ്റിനടുത്ത് രഹസ്യ അറയുണ്ടാക്കി, പല കവറുകളിലായി സൂക്ഷ്മതയോടെ സൂക്ഷിച്ച നിലയിലായിരുന്നു വിഷവസ്തു. കാറിനുള്ളില്‍ നിന്ന് കണ്ടെത്തിയ എല്ലാ വസ്തുക്കളും വിശദമായ ഫോറന്‍സിക് പരിശോധനയ്ക്കായി പൊലീസ് അയക്കും. ഇത് കേരളത്തിലെ ലാബില്‍ പരിശോധിച്ചാല്‍ മതിയോ, പുറത്ത് എവിടേക്കെങ്കിലും അയക്കണോ എന്ന കാര്യം ഉന്നത ഉദ്യോഗസ്ഥര്‍ പിന്നീട് തീരുമാനിക്കും.

Top