കോഴിക്കോട്: പുളളാവൂർ പുഴയിൽ സ്ഥാപിച്ച ഫുട്ബോൾ താരങ്ങളായ നെയ്മറുടേയും മെസ്സിയുടേയും വൈറൽ കട്ടൗട്ടുകൾ ഇന്ന് പഞ്ചായത്ത് നീക്കം ചെയ്യും. അഭിഭാഷകനായ ശ്രീജിത്ത് പെരുമനയുടെ പരാതിയിൽ കട്ടൗട്ടുകള്‍ എടുത്തുമാറ്റാന്‍ ചാത്തമംഗലം പഞ്ചായത്ത് സെക്രട്ടറി ഓലിക്കല്‍ ഗഫൂർ ഉത്തരവിട്ടിരുന്നു. അര്‍ജന്റീനയുടേയും ബ്രസീലിന്റേയും ആരാധകരോട് കട്ടൗട്ടുകള്‍ എടുത്തുമാറ്റാനാണ് നിര്‍ദ്ദേശിച്ചിട്ടുളളത്.
ഭീമന് കട്ടൗട്ടുകള്‍ പുഴയുടെ സ്വാഭാവിക ഒഴുക്കിനെ തടയുമെന്നാരോപിച്ച് ആണ് ശ്രീജിത്ത് പെരുമന ഫുട്ബോള്‍ ആരാധകര്‍ക്കെതിരെ പരാതി നല്‍കിയത്. പുഴയില്‍നിന്ന് കട്ടൗട്ടുകള്‍ നീക്കം ചെയ്യണമെന്നും നീക്കിയില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും അഭിഭാഷകന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് മെസ്സിയേയും നെയ്മറേയും കരയ്ക്ക് കയറ്റാനുള്ള പഞ്ചായത്ത് സെക്രട്ടറിയുടെ ഉത്തരവ്.
പുള്ളാവൂര്‍ പുഴയില്‍ സ്ഥാപിച്ച 30 അടി പൊക്കമുള്ള മെസ്സിയുടെ കട്ടൗട്ട് അന്താരാഷ്ട്ര കായിക മാധ്യമങ്ങളിലടക്കം വാര്‍ത്തയായിരുന്നു. കേരളത്തിലെ ഫുട്ബോള്‍ പ്രേമത്തിന്റെ തീവ്രത ചൂണ്ടിക്കാണിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു. അര്‍ജന്റീന ആരാധകര്‍ പുഴയുടെ നടുവിലെ തുരുത്തില് കട്ടൗട്ട് വെച്ചതിന് പിന്നാലെ ബ്രസീല്‍ ആരാധകരെത്തി അതിലും വലുപ്പമുള്ള കട്ടൗട്ട് പുഴക്കരയില്‍ വെച്ചു. 40 അടി വലുപ്പമുള്ള നെയ്മര്‍ ഫ്ലക്സ് വന്നതോടെ പുള്ളാവൂരിലെ ഫുട്ബോള്‍ ഫാന്‍ ഫൈറ്റിന് കൗതുകമേറി. മന്ത്രിമാര്‍ അടക്കമുള്ള പ്രമുഖര്‍ ചിത്രങ്ങള്‍ ഷെയര്‍ ചെയ്ത് പ്രതികരിച്ചിരുന്നു.