ഫൈസല്‍ ഫരീദിനെയും റബിന്‍സനെയും പ്രതിചേര്‍ത്ത് കസ്റ്റംസ് റിപ്പോര്‍ട്ട്

കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ ഫൈസല്‍ ഫരീദിനെയും റബിന്‍സനെയും കസ്റ്റംസ് പ്രതിചേര്‍ത്ത് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇരുവരെയും 17,18 പ്രതികളാക്കിയുള്ള റിപ്പോര്‍ട്ടാണ് കസ്റ്റംസ് സംഘം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ചത്.

ദുബായില്‍നിന്ന് കേരളത്തിലേക്ക് സ്വര്‍ണം കടത്തിയ കേസില്‍ ഇരുവര്‍ക്കും നിര്‍ണായക പങ്കുണ്ടെന്നാണ് കസ്റ്റംസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജാമ്യമില്ലാ വാറന്റ് വാങ്ങി പ്രതികളെ കേരളത്തിലേക്ക് കൊണ്ടുവരാനാണ് കസ്റ്റംസിന്റെ നീക്കം. ഇതിന്റെ ഭാഗമായാണ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.

ഇരുവരും ചേര്‍ന്ന് ഒരു കോടി രൂപയുടെ സ്വര്‍ണം കേരളത്തിലേക്ക് കടത്തിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 23 തവണ ഇവര്‍ നയതന്ത്ര ചാനലിലൂടെ സ്വര്‍ണം കടത്തിയെന്നും കസ്റ്റംസ് നേരത്തെ കണ്ടെത്തിയിരുന്നു.

അതേസമയം, പ്രതി സ്വപ്ന സുരേഷിന്റെ പക്കല്‍ നിന്ന് 45 ലക്ഷം രൂപ കൂടി കണ്ടെടുത്തിരുന്നു. തലസ്ഥാനത്തെ എസ്ബിഐ ബാങ്ക് ലോക്കറില്‍ നിന്നാണ് സ്ഥിര നിക്ഷേപമായി സൂക്ഷിച്ച തുക കണ്ടെത്തിയത്. നേരത്തെ 1.05 കോടി രൂപ സ്വപ്നയുടെ തന്നെ മറ്റൊരു ലോക്കറില്‍ നിന്ന് കണ്ടെടുത്തിരുന്നു. സ്വപ്നയുടെ പേരിലുള്ള ഫിക്സഡ് ഡിപ്പോസിറ്റ് മരവിപ്പിക്കാനും ബാങ്കുകള്‍ക്ക് കസ്റ്റംസ് നിര്‍ദേശം നല്‍കി.

Top