കസ്റ്റഡി മരണം; ഐ.ജി ശ്രീജിത്തിനെതിരെ മുൻ എം.എൽ.എ . . ചുമതല മാറ്റണമെന്ന്

ig sreejith

കൊച്ചി: വരാപ്പുഴ കസ്റ്റഡി കൊലക്കേസ് അന്വേഷണം ഐ.ജി ശ്രീജിത്തില്‍ നിന്നും മാറ്റണമെന്ന് മുന്‍ എം.എല്‍.എയും കോണ്‍ഗ്രസ്സ് നേതാവുമായ ബെന്നി ബെഹന്നാന്‍.മികവ് തെളിയിച്ച മറ്റേതെങ്കിലും ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ കോടതി നിരീക്ഷണത്തില്‍ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇത്തരം ഒരു കേസില്‍ അന്വേഷണം നടത്താന്‍ യോഗ്യതയുള്ള ഉദ്യോഗസ്ഥനല്ല ഐ.ജി.ശ്രീജിത്ത്.ഡി.വൈ.എസ്.പിയെ വിജിലന്‍സ് കേസില്‍ കുടുക്കാന്‍ ശ്രമിച്ചതിന് സസ്‌പെന്‍ഷന്‍ നടപടി നേരിട്ട ഉദ്യോഗസ്ഥനാണ്.സമാന സ്വഭാവമുള്ള കേസില്‍ വിചാരണ നേരിട്ട് കൊണ്ടിരിക്കുകയുമാണ്. ഇത്തരത്തിലുള്ള ഒരു ഉദ്യോഗസ്ഥന്‍ അന്വേഷിച്ചാല്‍ കേസ് അട്ടിമറിക്കപ്പെടാനേ സാധ്യതയുള്ളു എന്നും ബെന്നി ബെഹന്നാന്‍ ആരോപിച്ചു.

ഐ.ജി ശ്രീജിത്ത് കേസ് അന്വേഷിക്കുന്നതിനെതിരെ പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും ഹൈക്കോടതി അഭിഭാഷകനുമായ ഹരീഷ് വാസുദേവും കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു.കസ്റ്റഡി മരണ കേസില്‍ ഏതാനും കീഴുദ്യോഗസ്ഥരെ മാത്രം കുടുക്കി റൂറല്‍ എസ്.പി എ.വി.ജോര്‍ജിനെ രക്ഷിക്കാനാണ് പ്രത്യേക അന്വേഷണ സംഘം ശ്രമിക്കുന്നതെന്നാണ് ഇപ്പോള്‍ ഉയര്‍ന്നു വരുന്ന പ്രധാന ആരോപണം.

ആള് മാറിയാണ് മരണപ്പെട്ട ശ്രീജിത്തിനെ പിടിച്ചതെന്ന് വ്യക്തമായതിനാല്‍ സ്വന്തം സക്വാഡിനെ വിട്ട എസ്.പി പ്രതിയാകേണ്ടതാണ്.
ശ്രീജിത്തിനെ പിടിച്ച് സ്റ്റേഷനില്‍ കൊണ്ടു വരുമ്പോള്‍ അയാള്‍ അവശനിലയിലായിരുന്നു എന്ന് സ്റ്റേഷനില്‍ ഉണ്ടായിരുന്ന മറ്റൊരു തടവുകാരനും ഇതിനകം മൊഴി നല്‍കിയിട്ടുണ്ട്.

ലോക്കല്‍ പൊലീസിനെ മറികടന്ന് എന്തിന് എസ്.പിയുടെ സക്വാഡ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തു എന്ന ചോദ്യത്തിനും ഇതുവരെ ഉത്തരം കിട്ടിയിട്ടില്ല.ആള് മാറിയല്ല ശ്രീജിത്തിനെ പിടിച്ചതെന്ന് സംഭവശേഷം എസ്.പി പ്രതികരിച്ചതും ഉത്തരവാദി ആരാണെന്നതിലേക്ക് വിരല്‍ ചൂണ്ടുന്നതാണ്.

റിപ്പോര്‍ട്ട് : എം വിനോദ്

Top