കസ്റ്റഡി പീഡനങ്ങളും മൂന്നാം മുറയും ഇടത് സര്‍ക്കാരിന്റെ നയമല്ലെന്ന് സിപിഐ ജില്ലാ സെക്രട്ടറി

ഇടുക്കി: സാമ്പത്തിക തട്ടിപ്പ് കേസില്‍ പീരുമേട് ജയിലില്‍ റിമാന്‍ഡിലിരിക്കെ പ്രതി രാജ്കുമാര്‍ മരിച്ച സംഭവത്തില്‍ ഇടുക്കി എസ്പിയെ തല്‍സ്ഥാനത്ത് നിര്‍ത്തിയുള്ള ഒരു അന്വേഷണവും അംഗീകരിക്കില്ലെന്ന് സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്‍. എസ് പി കെ ബി വേണുഗോപാലിനെ സര്‍വ്വീസില്‍ നിന്ന് അടിയന്തരമായി സസ്‌പെന്റ് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

ജുഡീഷ്യല്‍ അന്വേഷണം സ്വാഗതം ചെയ്യുന്നെങ്കിലും എസ്പിയെ സസ്‌പെന്റ് ചെയ്യാതെയുള്ള അന്വേഷണം അംഗീകരിക്കില്ലെന്നും കസ്റ്റഡി പീഡനങ്ങളും മൂന്നാം മുറയും ഇടത് സര്‍ക്കാരിന്റെ നയമല്ലെന്നും ശിവരാമന്‍ കൂട്ടിച്ചേര്‍ത്തു.

ജുഡിഷ്യല്‍ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് രാജ്കുമാറിന്റെ കുടുംബവും വ്യക്തമാക്കിയിരുന്നു. എസ്പിയെ കൂടെ തല്‍സ്ഥാനത്ത് നിന്ന് മാറ്റിയാലെ അന്വേഷണം സത്യസന്ധമാകു. അതിന് കൂടി മുഖ്യമന്ത്രി തയ്യാറാകണമെന്ന് രാജ്കുമാറിന്റെ ഭാര്യാസഹോദരന്‍ ആന്റണി പറഞ്ഞിരുന്നു.

സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ തീരുമാനമായിരുന്നു. മന്ത്രിസഭായോഗത്തിലാണ് ജുഡിഷ്യല്‍ അന്വേഷണം പ്രഖാപിച്ചത്. കസ്റ്റഡി മരണക്കേസില്‍ അന്വേഷണത്തിന് നിയമിച്ച ജസ്റ്റിസ് നാരായണക്കുറുപ്പ് കമ്മീഷന്‍ ആറുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദ്ദേശം.

നിലവിലെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും സിബിഐ അന്വേഷണം വേണമെന്നും കൊല്ലപ്പെട്ട രാജ്കുമാറിന്റെ അമ്മ കസ്തൂരി ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.

Top