നവകേരള സദസ്സില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും പങ്കെടുക്കണമെന്ന് കുസാറ്റ് വൈസ് ചാന്‍സലറുടെ സര്‍ക്കുലര്‍

കൊച്ചി: സര്‍ക്കാരിന്റെ നവകേരള സദസ്സില്‍ യൂണിവേഴ്‌സിറ്റിയിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് കുസാറ്റ് വൈസ് ചാന്‍സലറുടെ സര്‍ക്കുലര്‍. വൈസ് ചാന്‍സലറുടെ നിര്‍ദേശപ്രകാരം രജിസ്ട്രാര്‍ ആണ് സര്‍ക്കുലര്‍ ഇറക്കിയത്. അധ്യാപകരും ജീവനക്കാരും വിദ്യാര്‍ത്ഥികളും നിര്‍ബന്ധമായും പങ്കെടുക്കണമെന്നും സര്‍ക്കുലറില്‍ പരാമര്‍ഷിക്കുന്നു.

അതേസമയം മുഖ്യമന്ത്രി പങ്കെടുക്കുന്ന സമ്മേളന വേദിക്ക് സമീപം ഗ്യാസ് ഉപയോഗിച്ച് പാചകം ചെയ്യരുതെന്നാണ് പൊലീസ് നിര്‍ദേശം. ഭക്ഷണശാലകളിലേക്കുള്ള ഭക്ഷണം മറ്റ് സ്ഥലങ്ങളിലേ പാചകം ചെയ്യാവൂ എന്നും പൊലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആലുവ ഈസ്റ്റ് പൊലീസിന്റേതാണ് നിര്‍ദേശം. ആലുവ പ്രൈവറ്റ് സ്റ്റാന്‍ഡില്‍ ഈ മാസം ഏഴിനാണ് നവകേരള സദസ്സ് നടക്കുക.

നവകേരള സദസ്സ് ഇന്ന് പാലക്കാട് ജില്ലയിലാണ് പര്യടനം നടത്തുന്നത്. തൃത്താല, പട്ടാമ്പി, ഷൊര്‍ണൂര്‍, ഒറ്റപ്പാലം മണ്ഡലങ്ങളിലാണ് ഇന്ന് പര്യടനം നടത്തുന്നത്. കഴിഞ്ഞ 18 ന് കാസര്‍കോട് നിന്ന് ആരംഭിച്ച യാത്ര കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പര്യടനത്തിന് ശേഷമാണ് പാലക്കാട്ടേക്ക് എത്തുന്നത്. ജില്ലയിലെ കാര്‍ഷിക പ്രശ്‌നങ്ങള്‍ തന്നെയാവും സദസ്സിലുയരുന്ന പ്രധാന വിഷയം. പാലക്കാട് ജില്ലയില്‍ മൂന്ന് ദിവസമായി നടക്കുന്ന സദസ്സില്‍ കോണ്‍ഗ്രസ്, ലീഗ് പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. പാലക്കാട് തൂതയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രതിഷേധം നടത്തി. പര്യടന ദിവസങ്ങളില്‍ മറ്റിടങ്ങളിലും പ്രതിഷേധ സാധ്യത ഉള്ളതിനാല്‍, കര്‍ശന പൊലീസ് സുരക്ഷയാണ് ജില്ലയില്‍ ഒരുക്കിയിരിക്കുന്നത്. നവകേരള സദസ്സ് പാലക്കാട് ജില്ലയില്‍ ആദ്യം പര്യടനം നടത്തുന്നത് തൃത്താല മണ്ഡലത്തിലാണ്.

Top