കലാ-സാംസ്‌കാരിക രംഗത്തിന് ശാപമായ വാക്കുകള്‍, നിയമനടപടികളുമായി മുന്നോട്ട് പോകും;ആര്‍എല്‍വി രാമകൃഷ്ണന്‍

തൃശ്ശൂര്‍:ജാതിയമായ അധിക്ഷേപത്തില്‍ പ്രതികരിച്ച് ഡോ ആര്‍എല്‍വി രാമകൃഷ്ണന്‍. കലാമണ്ഡലം സത്യഭാമയുടെ പരാമര്‍ശങ്ങള്‍ ഇന്നത്തെ സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുന്നത്. കലാ-സാംസ്‌കാരിക രംഗത്തിന് ശാപമാണ് ഇവരുടെ ഈ വാക്കുകള്‍ എന്നും ഈ പരാമര്‍ശത്തിനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും ആര്‍എല്‍വി രാമകൃഷ്ണന്‍ പറഞ്ഞു.

കലാമണ്ഡലത്തില്‍ പഠിക്കുന്ന സമയത്ത് ഇവരുമായുള്ള പ്രശ്‌നങ്ങള്‍ മൂലം തനിക്ക് ഒരു കേസ് കൊടുക്കേണ്ടി വന്നിട്ടുണ്ട്. ഇപ്പോള്‍ ഒരു കാര്യവുമില്ലാതെയാണ് തന്റെ പേര് പറയാതെ ചാലക്കുടിക്കാരന്‍ എന്ന് പറഞ്ഞ് പരാമര്‍ശിച്ചത്. സംഗീത-നാടക അക്കാദമിയുടെ വിഷയം ചൂണ്ടിക്കാട്ടിയും തനിക്കെതിരെ കേസ് കൊടുത്ത വ്യക്തി എന്ന് സൂചിപ്പിച്ചും വ്യക്തമായ പരാമര്‍ശങ്ങളോടെ ഇത് അവതരിപ്പിച്ചത്. കാക്കയെപോലെ കറുത്തവന്‍, മോഹനിയാട്ടത്തിന് വേണ്ടുന്ന സൗന്ദര്യമില്ലാത്തവന്‍ എന്നൊക്കെ പറയുമ്പോള്‍ ഇന്നത്തെ സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുന്നത്. കലാലോകത്തിന് എന്തുമാത്രം മോശമായ സന്ദേശമാണ് ഇവര്‍ നല്‍കുന്നത്. ഇപ്പോള്‍ വീട്ടമ്മമാര്‍ പോലും തങ്ങളുടെ തടസ്സങ്ങള്‍ മാറ്റിവെച്ചിട്ട് നൃത്തം പഠിക്കാന്‍ വരുന്ന സാഹചര്യത്തിലാണ് ഈ പരാമര്‍ശം നടത്തിയത്. ഇതിനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകും. കലാ-സാംസ്‌കാരിക രംഗത്തിന് ശാപമാണ് ഇവരുടെ ഈ വാക്കുകള്‍ എന്നും ആര്‍എല്‍വി രാമകൃഷ്ണന്‍ പറഞ്ഞു.

ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കലാമണ്ഡലം സത്യഭാമ ഡോ ആര്‍എല്‍വി രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപം നടത്തിയത്. മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കുന്ന വ്യക്തികള്‍. സൗന്ദര്യമുള്ള പുരുഷന്മാര്‍ ആണ് മോഹിനിയാട്ടം കളിക്കേണ്ടത്. ആര്‍എല്‍വി രാമകൃഷ്ണന് കാക്കയുടെ നിറമാണ്. അദ്ദേഹത്തെ മോഹനിയാട്ടത്തിന് കൊള്ളില്ലെന്നും കലാമണ്ഡലം സത്യഭാമ പറഞ്ഞിരുന്നു. സംഭവത്തില്‍ കല-സാംസ്‌കാരിക-രാഷ്ട്രീയ മേഖലകളില്‍ നിന്ന് നിരവധിപ്പേര്‍ ആര്‍എല്‍വി രാമകൃഷ്ണന് പിന്തുണ അറിയിച്ചിട്ടുണ്ട്. ‘പ്രിയപ്പെട്ട അനിയാ, പുഴുക്കുത്ത് പിടിച്ച മനസ്സുകളുള്ളവര്‍ എന്തും പറയട്ടെ, നിങ്ങള്‍ മോഹിനിയാട്ടത്തിന്റെ ചരിത്രം തിരുത്തിയെഴുതിയ പ്രതിഭാധനന്‍ ആയ കലാകാരനാണ്,’ എന്ന് മന്ത്രി ആര്‍ ബിന്ദു പ്രതികരിച്ചു.

Top