ബെംഗളൂരു ബന്ദ്; അക്രമങ്ങള്‍ ഒഴിവാക്കാനായി നഗരത്തില്‍ പോലീസിന്റെ നിരോധനാജ്ഞ

ബെംഗളൂരു: തമിഴ്‌നാടിന് കാവേരി വെള്ളം വിട്ടുനല്‍കാനുള്ള ഉത്തരവിനെതിരെ കര്‍ഷക സംഘടനകളുടെ കൂട്ടായ്മയായ കര്‍ണാടക ജലസംരക്ഷണ സമിതി ബെംഗളൂരുവില്‍ ആഹ്വാനം ചെയ്ത ബന്ദ് തുടങ്ങി. ചൊവ്വാഴ്ച രാവിലെ ആറു മുതലാണ് ബന്ദ് തുടങ്ങിയത്. കര്‍ണാടക ജലസംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് ബന്ദ്. എന്നാല്‍ 175ഓളം സംഘടനകള്‍ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.  ബന്ദിനെതുടര്‍ന്ന് അക്രമസംഭവങ്ങള്‍ ഒഴിവാക്കുന്നതിനായി ബെംഗളൂരു പോലീസ് നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

ചൊവ്വാഴ്ച അര്‍ധരാത്രിവരെയാണ് ബെംഗളൂരു നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. അഞ്ചിലധികം ആളുകള്‍ കൂട്ടം കൂടരുതെന്നും ക്രമസമാധനം ഉറപ്പാക്കുമെന്നും എല്ലായിടത്തും പോലീസ് അതീവ ജാഗ്രത പുലര്‍ത്തുമെന്നും ബെംഗളൂരു സിറ്റി പോലീസ് കമീഷണര്‍ ബി.ദയാനന്ദ പറഞ്ഞു. വൈകിട്ട് ആറുവരെയാണ് ബന്ദ്. ബന്ദിനെ തുടര്‍ന്ന് ബെംഗളൂരുവില്‍ ഭൂരിഭാഗം സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും ചൊവ്വാഴ്ച അവധി നല്‍കിയിട്ടുണ്ട്. ബെംഗളുരുവിലെ ഓട്ടോ-ടാക്‌സി യൂണിയനുകളും സര്‍ക്കാര്‍, സ്വകാര്യ ബസ് യൂണിയനുകളും ഇന്നത്തെ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇതിനിടെ, ഇന്നത്തെ ബെംഗളൂരു ബന്ദിന്റെ പശ്ചാത്തലത്തില്‍ ബെംഗളൂരു വിമാനത്താവളത്തിലേക്കുള്ള യാത്രക്കാര്‍ നേരത്തെ തന്നെ ശ്രമിക്കണമെന്ന് വിമാന കമ്പനികള്‍ നിര്‍ദേശം നല്‍കി.ബന്ദിനെതുടര്‍ന്ന് ആഭ്യന്തര ടെര്‍മിനലിലേക്ക് സാധാരണയില്‍നിന്ന് വ്യത്യസ്തമായി രണ്ടര മണിക്കൂര്‍ മുമ്പും രാജ്യാന്തര ടെര്‍മിനലിലേക്ക് മൂന്നര മണിക്കൂര്‍ മുമ്പും എത്താന്‍ ശ്രമിക്കണമെന്നാണ് ഇന്‍ഡിഗോയുടെ നിര്‍ദേശം. വിസ്താര, ആകാശ, സ്‌പൈസ് ജെറ്റ് തുടങ്ങിയ മറ്റു വിമാന കമ്പനികളും ബന്ദിനെതുടര്‍ന്ന് നേരത്തെ തന്നെ യാത്ര ക്രമീകരിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Top