ഒരിടവേളയ്ക്ക് ശേഷം മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; ഇംഫാലിലെ രണ്ട് ജില്ലകളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി

ഇംഫാല്‍: മണിപ്പൂരില്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടും സംഘര്‍ഷം. സംഘര്‍ഷത്തെ തുടര്‍ന്ന് ഇംഫാലിലെ രണ്ട് ജില്ലകളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. അതേസമയം ആക്രമണത്തില്‍ പത്ത് പേര്‍ക്ക് പരിക്കേറ്റു. അക്രമികളെ മണിപ്പൂര്‍ സുരക്ഷാ സേനയും, ആര്‍എഎഫ് സംഘവും ചേര്‍ന്നാണ് നേരിട്ടത്. പോലീസ് സ്റ്റേഷന്‍ ആക്രമിക്കാനെത്തിയ പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ സുരക്ഷാ സേന കണ്ണീര്‍ വാതകം പ്രയോഗിച്ചു. നൂറുകണക്കിന് പ്രതിഷേധക്കാരാണ് പ്ലക്കാര്‍ഡുകളുമേന്തി, മുദ്രാവാക്യം വിളിച്ച് പരംപഥ് പോലീസ് സ്റ്റേഷനിലേക്ക് ഇരച്ചെത്തിയത്.

പ്രതിഷേധക്കാര്‍ പോലീസ് സ്റ്റേഷന്‍ ആക്രമിക്കാന്‍ ശ്രമിച്ചതിന് പിന്നാലെ കഴിഞ്ഞദിവസം വൈകീട്ടാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. പോലീസ് അറസ്റ്റ് ചെയ്ത അഞ്ച് യുവാക്കളെ മോചിപ്പിക്കണമെന്നാണ് അക്രമികളുടെ ആവശ്യം. ഇവര്‍ നേരത്തെ ആയുധങ്ങള്‍ കൈവശം വെച്ചതിനും, സൈനിക യൂണിഫോമിന് സമാനമായ വസ്ത്രങ്ങള്‍ ധരിച്ചതിനുമാണ് അറസ്റ്റ് ചെയ്ത്.

ഇംഫാല്‍ ഈസ്റ്റിലെ പോലീസ് സ്റ്റേഷനിലാണ് സംഘര്‍ഷമുണ്ടായത്. സിംഗ്ജമെയ്, ക്വാകെയ്തല്‍ പോലീസ് സ്റ്റേഷനുകളിലേക്കും അതിക്രമിച്ച് കടക്കാന്‍ പ്രതിഷേധക്കാര്‍ ശ്രമിച്ചിരുന്നു. മായങ്ക് ഇംഫാല്‍ പോലീസ് സ്റ്റേഷനിലും, ആന്ദ്രോ സ്റ്റേഷനിലും സമാന സംഭവങ്ങളുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. ആറ് പ്രാദേശിക ക്ലബുകളും, മെയ്റ പായ്ബികളും ചേര്‍ന്നാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നത്.

Top