മണ്ണ് കൂട്ടിയിട്ടിരിക്കുന്നത് കണ്ടു, കുഞ്ഞിനെ കൊന്ന് കുഴിച്ചിട്ട സംശയത്തില്‍ തുറന്നു

കൊച്ചി: കുഞ്ഞിനെ കൊന്ന് ഖബര്‍ സ്ഥാനിയില്‍ കുഴിച്ച് മൂടിയെന്ന സംശയത്തെ തുടര്‍ന്ന് പള്ളി ശ്മശാനത്തിലെ കുഴി മാന്തിയവര്‍ കണ്ടത് തുണിയില്‍ പൊതിഞ്ഞ വെള്ളരിക്ക. കോതമംഗലം കുരിമ്പിനാംപാറ ജുമാമസ്ജിദിന്റെ ഖബര്‍സ്ഥാനിലായിരുന്നു നാടകീയ സംഭവങ്ങള്‍. ഖബറില്‍ പ്രാര്‍ത്ഥനയ്ക്ക് എത്തിയ നാട്ടുകാരനാണ് മണ്ണ് കൂന കൂട്ടിയിരിക്കുന്നത് കണ്ടത്.

നവജാത ശിശുവിനെ അടക്കം ചെയ്തതിന് സമാനമായ നിലയിലായിരുന്നു പള്ളി ശ്മശാനത്തില്‍ മണ്ണ് കൂട്ടിയിട്ടിരുന്നത്. സംശയം ആദ്യം പള്ളി കമ്മിറ്റിയിലേക്കും പിന്നാലെ പൊലീസിലേക്കും പടര്‍ന്നു. സംഭവമറിഞ്ഞ് നാടാകെ ഓടിയെത്തി. ഒടുവില്‍ ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ കുഴി തുറന്ന് സാധനം പുറത്തെടുത്തു. കണ്ടതാകട്ടെ വെള്ളത്തുണിയില്‍ പൊതിഞ്ഞ ചീഞ്ഞ വെള്ളരിക്ക. അറബി അക്ഷരത്തില്‍ ചിലതെല്ലാം വെള്ളരിക്കയില്‍ കുറിച്ചിട്ടിട്ടുണ്ട്. കൂടോത്രക്കാരുടെ വേലയെന്നാണ് പൊലീസ് സംശയിക്കുന്നത്.

Top