നടിയെ ആക്രമിച്ച കേസ്; സാക്ഷി വിസ്താരത്തിന് മുകേഷ് ഹാജരായി

കൊച്ചി: കേരളത്തെ നടുക്കിയ, നടിയെ ആക്രമിച്ച കേസില്‍ സാക്ഷി വിസ്താരത്തിനുവേണ്ടി നടന്‍ മുകേഷ് ഹാജരായി. ആക്രമിക്കപ്പെട്ട നടിയടക്കം 44 സാക്ഷികളുടെ വിസ്താരം ഇതിനോടകം കൊച്ചിയിലെ പ്രത്യേക കോടതിയില്‍ പൂര്‍ത്തിയായിട്ടുണ്ട്. കേസില്‍ 302 സാക്ഷികളുടെ വിസ്താരമാണ് പൂര്‍ത്തിയാക്കേണ്ടത്.

കേസിലെ പ്രധാന പ്രതികളില്‍ ഒരാളായ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജി പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. പ്രോസിക്യൂഷന്‍ സാക്ഷികള്‍ കോടതിയില്‍ മൊഴി മാറ്റിയതിന് പിറകെയാണ് പൊലീസ് കോടതിയെ സമീപിച്ചത്. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയതിരിക്കുന്നത്. ദിലീപും മുഖ്യ പ്രതി പള്‍സര്‍ സുനിയും തമ്മിലുള്ള ഗൂഡാലോചന തെളിയിക്കാനുള്ള പ്രോസിക്യൂഷന്റെ സാക്ഷി അടക്കം മൊഴി മാറ്റിയെന്നാണ് സൂചന. കേസിന്റെ വിശദാംശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കോടതി വിലക്കിയിട്ടുള്ളതിനാല്‍ ഹര്‍ജിയുടെ വിശദാംശങ്ങള്‍ പുറത്ത് വിടാന്‍ അന്വേഷണ സംഘം തയ്യാറായിട്ടില്ല. സാക്ഷികളെ സ്വാധീനിക്കരുതെന്ന ഉപാധിയോടാണ് ദിലീപിന് കോടതി ജാമ്യം അനുവദിച്ചിരുന്നത്.എന്നാല്‍ ഈ ജാമ്യവ്യവസ്ഥ ദിലീപ് ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷന്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.

Top