ഇന്‍ഷൂറന്‍സ് തുകയ്ക്ക് വേണ്ടി സുഹൃത്തിനെ കൊലപ്പെടുത്തി ക്രൂരത; വ്യവസായി പിടിയില്‍

 

ചണ്ഡിഗഢ്: ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ സുഹൃത്തിനെ കൊലപ്പെടുത്തി താനാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ച് വ്യവസായി. ബിസിനസ് തകര്‍ന്ന ഇയാള്‍ നാല് കോടി രൂപയുടെ ഇന്‍ഷുറന്‍സ് പണം ലഭിക്കാന്‍ വേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യുന്നത്.

കൊലപാതകവുമായി ബന്ധപ്പെട്ട് വ്യവസായി ഗുര്‍പ്രീത് സിങ്, ഭാര്യ ഖുശ്ദീപ് കൗര്‍ എന്നിവരുള്‍പ്പെടെ ആറു പേരെ പോലീസ് അറസ്റ്റ് ചെയ്തു. സുഖ്വീന്ദര്‍ സിങ് സംഘ, ജസ്പാല്‍ സിങ്, ദിനേഷ് കുമാര്‍, രാജേഷ് കുമാര്‍ എന്നിവരാണ് കേസില്‍ പിടിയിലായ മറ്റ് നാല് പേര്‍. ഗുര്‍പ്രീതിന്റെ സുഹൃത്ത് സുഖ്ജിത്തിനെയാണ് സംഘം കൊലപ്പെടുത്തിയത്.

ജൂണ്‍ 19 മുതല്‍ സുഖ്ജിത്തിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹത്തിന്റെ ഭാര്യ പരാതി നല്‍കിയിരുന്നു. അന്വേഷണത്തില്‍ പട്യാല റോഡിലെ ഒരു കനാലിന് സമീപം സുഖ്ജിത്തിന്റെ ഇരുചക്രവാഹനവും ചെരിപ്പും കണ്ടെത്തി. അദ്ദേഹം ആത്മഹത്യ ചെയ്‌തെന്നായിരുന്നു സംശയം. എന്നാല്‍ ഇതിനിടെയാണ് ഗുര്‍പ്രീത് ഭര്‍ത്താവിന് സ്ഥിരമായി മദ്യം വാങ്ങി നല്‍കിയിരുന്നുവെന്ന് സുഖ്ജിത്തിന്റെ ഭാര്യ വെളിപ്പെടുത്തുന്നത്. എന്നാല്‍ ഇതേക്കുറിച്ച് അന്വേഷിക്കാനെത്തിയപ്പോള്‍ ഗുര്‍പ്രീത് ഒരാഴ്ച മുമ്പ് വാഹനാപകടത്തില്‍ മരിച്ചുപോയതായി കുടുംബം അറിയിച്ചു. ഇതാണ് പോലീസിന് സംശയം തോന്നാന്‍ ഇടയാക്കിയതും കൊലപാതകത്തിന്റെ ചുരുളഴിക്കുന്നതിലേക്ക് അന്വേഷണം എത്തിയതും. തുടര്‍ന്ന് ഇവരുടെ മൊഴി കേന്ദ്രീകരിച്ച് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലാകുന്നത്.

ബിസിനസില്‍ നഷ്ടം സംഭവിച്ചതോടെ ഗുര്‍പ്രീത് പ്രദേശവാസിയായ സുഖ്ജിത്തനെ കൊലപ്പെടുത്താനുള്ള ലക്ഷ്യത്തോടെ സൗഹൃദം സ്ഥാപിച്ചതായി പോലീസ് പറഞ്ഞു. മദ്യത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി അദ്ദേഹത്തെ ബോധംകെടുത്തിയതിന് ശേഷമായിരുന്നു കൊലപാതകം. പോലീസ് തിരിച്ചറിയാതിരിക്കാന്‍ ഗുര്‍പ്രീതിന്റെ വസ്ത്രവും സുഖ്ജീത്തിനെ ധരിപ്പിച്ചു. തുടര്‍ന്ന് അദ്ദേഹത്തെ ട്രക്ക് കയറ്റി കൊലപ്പെടുത്തുകയായിരുന്നു. ട്രക്ക് കയറിയിറങ്ങിയ മൃതദേഹം ഗുര്‍പ്രീതിന്റെ ഭാര്യ തന്റെ ഭര്‍ത്താവിന്റേതാണെന്ന് തിരിച്ചറിഞ്ഞതായും പോലീസ് വ്യക്തമാക്കി.

 

 

Top