ഇന്‍ഡ്യ സഖ്യത്തിന്റെ നിര്‍ണായക യോഗം ഇന്ന്

ന്യൂഡല്‍ഹി: ഇന്‍ഡ്യ സഖ്യത്തിന്റെ നിര്‍ണായക യോഗം ഇന്ന്. സഖ്യത്തിന്റെ കണ്‍വീനറെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ച നടക്കും. സീറ്റ് വിഭജനം സംബന്ധിച്ച് അന്തിമ ധാരണയും ഇന്നത്തെ യോഗത്തില്‍ ഉണ്ടാകും.

പ്രധാനമന്ത്രി മുഖമായി മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ഉയര്‍ത്തണമെന്ന മമത ബാനര്‍ജി, അരവിന്ദ് കെജ്രിവാള്‍ എന്നിവരുടെ ആവശ്യത്തിന് പിന്നാലെയാണ് നിതീഷ് കുമാറിന്റെ അതൃപ്തി ആരംഭിച്ചത്. സഖ്യത്തെ മുന്നോട്ട് കൊണ്ടു പോകാന്‍ കോണ്‍ഗ്രസ് ഒന്നും ചെയ്യുന്നില്ല എന്നാണ് ജെഡിയു വിമര്‍ശനം. സഖ്യത്തിന്റെ കണ്‍വീനറുടെ കാര്യത്തില്‍ നിര്‍ണായക തീരുമാനം ഇന്ന് ഉണ്ടാകും. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട പ്രാഥമിക ചര്‍ച്ചകള്‍ പാര്‍ട്ടികള്‍ തമ്മില്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. അതില്‍ തുടര്‍ ചര്‍ച്ചകള്‍ നടക്കും. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയില്‍ സഖ്യത്തിലെ പാര്‍ട്ടികളുടെ പ്രാതിനിധ്യം കോണ്‍ഗ്രസ് അഭ്യര്‍ത്ഥിക്കും.

ഇന്‍ഡ്യ സഖ്യത്തില്‍ പലയിടത്തും അസ്വാരസ്യങ്ങള്‍ തുടരുന്നതിന് ഇടയിലാണ് യോഗം. അഭിപ്രായ വ്യത്യാസങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കലാകും ഓണ്‍ലൈനായി നടക്കുന്ന യോഗത്തിന്റെ പ്രഥമ പരിഗണന. പശ്ചിമ ബംഗാളിലെ സീറ്റ് വിഭജനത്തെ തുടര്‍ന്ന് ഉണ്ടായ തര്‍ക്കത്തില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അസ്വസ്ഥയാണ്. ജെഡിയു അധ്യക്ഷന്‍ നിതീഷ് കുമാറാകട്ടെ മുന്നണി കണ്‍വീനര്‍ പദവി ആഗ്രഹിക്കുന്നുണ്ട്.

Top