അട്ടപ്പാടി മധു വധക്കേസ്; മൂന്നു ഹര്‍ജികളില്‍ ഇന്ന് വിധി

പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ ഇന്ന് നിർണായകം. മൂന്നു ഹർജികളിൽ വിചാരണക്കോടതി ഇന്ന് വിധി പുറപ്പെടുവിക്കും. കണ്ണു പരിശോധനയ്ക്ക് വിധേയനായ സാക്ഷി സുനിൽ കുമാർ, സ്വന്തം ദൃശ്യം തിരിച്ചറിയാതിരുന്ന സാക്ഷി അബ്ദുൾ ലത്തീഫ് എന്നിവർക്കെതിരെ നടപടി വേണമെന്ന ഹർജികളിൽ കോടതി ഇന്ന് തീരുമാനം പ്രഖ്യാപിക്കും.

ദൃശ്യങ്ങൾ തിരിച്ചറിയാതിരുന്ന 36-ാം സാക്ഷി അബ്ദുൾ ലത്തീഫിന്റെ ദൃശ്യങ്ങളും ഫോട്ടോയും ഫോറൻസിക് പരിശോധന നടത്തണമെന്ന ഹർജിയിൽ കോടതി വിധി പറയും. ഈ ഹർജികളിൽ കോടതിയിൽ വാദം പൂർത്തിയായിരുന്നു.

കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തെ വിസ്തരിക്കുന്ന ഭാഗം റെക്കോഡ് ചെയ്യണമെന്ന ഹർജിയിലും വാദം പൂർത്തിയായിട്ടുണ്ട്. പ്രോസിക്യൂഷനും മധുവിന്റെ അമ്മ മല്ലിയുമാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. കഴിഞ്ഞ ആഴ്ച നിശ്ചയിച്ച വിസ്താരം ഹർജിയിൽ തീർപ്പു വരുന്നതുവരെ നീട്ടുകയായിരുന്നു.

ഇന്ന് 69 മുതൽ 74 വരെയുള്ള ആറു സാക്ഷികളെയും വിസ്തരിക്കും. വിസ്തരിച്ച സാക്ഷികളിൽ 26 പേരാണ് ഇതുവരെ കൂറുമാറിയത്. 122 സാക്ഷികളുള്ള കേസിൽ ദൃക്സ്സാക്ഷികളിൽ ഒരാളെക്കൂടി വിസ്തരിക്കാനുണ്ട്.

Top