റാണാ അയൂബിന് നിർണായകം; സാമ്പത്തിക തട്ടിപ്പു കേസിൽ സുപ്രീംകോടതി വിധി ഇന്ന്

ഡൽഹി: മാധ്യമപ്രവർത്തക റാണാ അയൂബിന് ഇന്ന് നിർണായകം. ഗാസിയാബാദ് കോടതിയുടെ സമൻസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് റാണാ അയൂബ് നൽകിയ ഹർജിയിൽ സുപ്രീംകോടതി ഇന്ന് വിധി പ്രസ്താവിക്കും. സമൻസ് അയക്കാൻ ഗാസിയാബാദ് കോടതിക്ക് അധികാരമില്ലെന്നാണ് റാണാ അയൂബ് വാദിക്കുന്നത്.

സാമ്പത്തിക തട്ടിപ്പുകേസിലാണ് റാണ അയൂബിനെതിരെ ഉത്തർപ്രദേശിലെ ഗാസിയാബാദ് കോടതി സമൻസ് അയച്ചത്. ജസ്റ്റിസുമാരായ വി രാമസുബ്രഹ്മണ്യൻ, ജെ ബി പർദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ചേരി നിവാസികളുടേയും കോവിഡ് രോഗികളുടേയും സഹായത്തിനായി ഓൺലൈൻ ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ്‌ഫോം ഫണ്ട് ശേഖരിക്കുകയും, പിന്നീട് നവി മുംബൈയിലെ സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് പണം മാറ്റിയെന്നുമാണ് ആരോപണം.

മുംബൈയിൽ വെച്ചാണ് കുറ്റം ചുമത്തിയതെന്ന് ആരോപിക്കപ്പെടുമ്പോൾ, ഗാസിയാബാദ് പ്രത്യേക കോടതിക്ക് കേസ് പരിഗണിക്കാൻ അധികാരമില്ലെന്നാണ് റാണാ അയൂബ് വാദിക്കുന്നത്. ഒരു കോടിയോളം രൂപയുള്ള നവി മുംബൈയിലെ സ്വകാര്യ ബാങ്ക് അക്കൗണ്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറ്റാച്ച് ചെയ്തിരിക്കുകയാണെന്നും റാണാ അയൂബിന്റെ അഭിഭാഷക വൃന്ദ ഗ്രോവർ ചൂണ്ടിക്കാട്ടി. കഴിഞ്ഞ വർഷം നവംബർ 29 നാണ് ഇഡിയുടെ കുറ്റപത്രം പരിഗണിച്ച് ഗാസിയാബാദിലെ പ്രത്യേക കോടതി റാണാ അയൂബിന് സമൻസ് അയച്ചത്.

Top