ന്യൂഡല്‍ഹി: ജമ്മു കാശ്മീരിലെ പെല്ലറ്റ് ഗണ്‍ ഉപയോഗം നിര്‍ത്താനാകില്ലെന്ന് സിആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍ കെ ദുര്‍ഗപ്രസാദ്. പെല്ലറ്റ് പ്രയോഗത്തില്‍ പരുക്കേറ്റ കാശ്മീരികളുടെ കാര്യത്തില്‍ അതിയായ ദുഖമുണ്ടെന്നും എന്നാല്‍ ഏറ്റവും അപകടം കുറഞ്ഞ പ്രതിരോധമാണ് പെല്ലറ്റ് പ്രയോഗമെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും കുറവ് പരുക്കേല്‍പ്പിക്കുന്ന പെല്ലറ്റ് ഗണ്‍ മോഡലുകളെ കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും ദുര്‍ഗ പറഞ്ഞു. അവസാന ആയുധമെന്ന നിലയില്‍ മാത്രമേ ഇത് ഉപയോഗിക്കൂയെന്നും അദ്ദേഹം അറിയിച്ചു.
കാശ്മീരില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ പെല്ലറ്റ് ഗണ്‍ ഉപയോഗിച്ചതില്‍ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് കേന്ദ്രആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് പെല്ലറ്റ് ഗണ്‍ ഉപയോഗിക്കരുതെന്ന് നിര്‍ദേശവും നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് സിആര്‍പിഎഫ് ഡയറക്ടറുടെ പ്രതികരണം.
ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പെല്ലറ്റ് ഗണ്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന് സംസ്ഥാന സര്‍ക്കാറിനോട് ജമ്മുകാശ്മീര്‍ ഹൈകോടതിയും ആവശ്യപ്പെട്ടിരുന്നു.
പെല്ലറ്റ് പ്രയോഗത്തില്‍ കുട്ടികളടക്കം നിരവധി കശ്മീരികളുടെ കണ്ണുകള്‍ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. നിരവധി പേര്‍ക്ക് കാഴ്ച്ച ശക്തി നഷ്ടപ്പെട്ടെന്നും റിപ്പോര്‍ട്ടുണ്ട്. ഇതേതുടര്‍ന്ന് പെല്ലറ്റ് പ്രയോഗം അവസാനിപ്പിക്കണമെന്ന ആവശ്യം ശക്തമായിരുന്നു.
ഹിസ്ബുള്‍ മുജാഹിദിന്‍ ഭീകരന്‍ ബുര്‍ഹാന്‍ വാനിയെ സുരക്ഷാ സൈന്യം വധിച്ചതിന് പിന്നാലെ കശ്മീരില്‍ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷത്തിന് ശേഷം സിആര്‍പിഎഫ് സേന 2223 തവണ പെല്ലറ്റ് ഗണ്‍ പ്രയോഗിച്ചച്ചെന്നും അദ്ദേഹം പറഞ്ഞു. 2010 മുതലാണ് താഴ്‌വരയില്‍ സേന പെല്ലറ്റ് പ്രയോഗം ആരംഭിച്ചത്. പശ്ചിമ ബംഗാളിലെ ഇഷാപോരിലുള്ള ഇന്ത്യന്‍ ഓര്‍ഡനന്‍സ് ഫാക്ടറിയിലാണ് സേനയ്ക്ക് വേണ്ടിയുള്ള പെല്ലറ്റ് ഗണ്‍ നിര്‍മ്മിക്കുന്നത്.
ജനക്കൂട്ടത്തിന്റെ കല്ലേറില്‍ നിരവധി സൈനികര്‍ക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരുക്കേറ്റിരുന്നു.