യുവേഫ നേഷന്‍സ് ഫൈനലിൽ ഇന്ന് ക്രോയേഷ്യ സ്‌പെയ്‌നുമായി ഏറ്റുമുട്ടും

ആംസ്റ്റര്‍ഡാം: യുവേഫ നേഷന്‍സ് ലീഗ് ചാംപ്യന്‍മാരെ ഇന്നറിയാം. ക്രോയേഷ്യ രാത്രി പന്ത്രണ്ടേകാലിന് സ്‌പെയ്‌നുമായി ഏറ്റുമുട്ടും. ആദ്യ കിരീടത്തിലൂടെ ചരിത്രം കുറിക്കാന്‍ ലൂക്ക മോഡ്രിച്ചിന്റെ ക്രോയേഷ്യ. പതിനൊന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പ്രധാനപ്പെട്ടൊരു കിരീടത്തില്‍ തൊടാന്‍ സ്‌പെയ്ന്‍. വമ്പന്‍മാരെ വീഴ്ത്തി ക്രോയേഷ്യയും സ്‌പെയ്‌നും നേര്‍ക്കുനേര്‍ പോരിനിറങ്ങുമ്പോള്‍ പ്രവചനം അസാധ്യം. എക്‌സ്ട്രാ ടൈമിലേക്ക് നീണ്ട സെമിപോരില്‍ നെതര്‍ലന്‍ഡ്‌സിനെ രണ്ടിനെതിരെ നാല് ഗോളിന് തോല്‍പിച്ചാണ് ക്രോയേഷ്യ ഫൈനലിലേക്ക് മുന്നേറിയത്. യൂറോപ്യന്‍ ചാംപ്യന്‍മാരായ ഇറ്റലിയെ ഒന്നിനെതിരെ രണ്ട് ഗോളിന് മറികടന്ന സ്‌പെയ്‌ന് തുടര്‍ച്ചയായ രണ്ടാം ഫൈനല്‍.

കഴിഞ്ഞ ഫൈനലില്‍ ഫ്രാന്‍സിന് മുന്നില്‍ അടിതെറ്റിയ സ്‌പെയ്ന്‍ ജയത്തില്‍ കുറഞ്ഞതൊന്നും മതിയാവില്ല. ഗാവി, ഫാറ്റി തുടങ്ങിയ യുവതാരങ്ങളും മൊറാട്ട, അസെന്‍സിയോ, കാര്‍വഹാല്‍, റോഡ്രി തുടങ്ങിയ പരിചയസമ്പന്നരും ഉള്‍പ്പെട്ടതാണ് സ്പാനിഷ് നിര. 2012ലെ യൂറോകപ്പ് വിജയത്തിനുശേഷം കിരീടത്തിനായുള്ള കാത്തിരിപ്പ് അവസാനിപ്പിക്കുകയാണ് സ്പാനിഷ് ലക്ഷ്യം. രാജ്യത്തിനൊപ്പം ഒരു കിരീടമെന്ന ലൂക്ക മോഡ്രിച്ചിന്റെ സ്വപ്നത്തിലേക്കാണ് ക്രോട്ടുകള്‍ പന്തുതട്ടുക. 2018 ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിനോട് തോറ്റ ക്രോയേഷ്യ ഇക്കഴിഞ്ഞ ഖത്തര്‍ ലോകകപ്പ സെമിയില്‍ അര്‍ജന്റീനയോടും തോറ്റു.

ഈ തോല്‍വിയുടെ കൈപ്പുനീരെല്ലാം യുവേഫ നേഷന്‍സ് ലീഗ് വിജയത്തോടെ കഴുകിക്കളയാന്‍ മോഡ്രിച്ചിനൊപ്പം ലിവാകോവിച്ച്, പെരിസിച്ച്, കൊവാസിച്ച്, ബ്രോസോവിച്ച്, ക്രാമാരിച്ച്, പസാലിച്ച്, ജുറാനോവിച്ച് തുടങ്ങിയവരിലേക്കാണ് ക്രോയേഷ്യ ഉറ്റുനോക്കുന്നത്. ഇരുടീമും ഏറ്റുമുട്ടിയത് 9 കളിയില്‍. സ്‌പെയ്ന്‍ അഞ്ചിലും ക്രോയേഷ്യ മൂന്നിലും ജയിച്ചു. ഒരു കളി സമനിലയില്‍. ഒടുവില്‍ ഏറ്റുമുട്ടിയത് 2021ലെ യൂറോകപ്പില്‍. സ്‌പെയ്ന്‍ മൂന്നിനെതിരെ അഞ്ച് ഗോളിന് ക്രോയേഷ്യയെ തോല്‍പിച്ചു. രാത്രി പതിനൊന്നരയ്ക്ക് തുടങ്ങുന്ന ലൂസേഴ്‌സ് ഫൈനലില്‍ ഇറ്റലി, നെതര്‍ലന്‍ഡ്‌സുമായി ഏറ്റുമുട്ടും.

Top