ഷൂട്ടൗട്ടില്‍ ബ്രസീലിനെ വീഴ്ത്തി ക്രൊയേഷ്യ സെമിയില്‍, ഗോളി ഹീറോ

ദോഹ: ഖത്തര്‍ ഫിഫ ലോകകപ്പില്‍ ബ്രസീലിനെ ഷൂട്ടൗട്ടില്‍ വീഴ്‌ത്തി സെമിയിലെത്തുന്ന ആദ്യ ടീമായി ക്രൊയേഷ്യ. രണ്ടിനെതിരെ നാല് ഗോളിനാണ് ക്രൊയേഷ്യയുടെ ജയം. ഗോളി ഡൊമിനിക് ലിവാകോവിച്ചിന്റെ കരുത്തിലാണ് സെമിയിലേക്ക് ക്രൊയേഷ്യയുടെ പടയോട്ടം. എക്‌സ്‌ട്രാ ടൈമിലെ നെയ്‌മറുടെ മിന്നും ഗോളിന് മറുപടിയായി 10 മിനുറ്റിന്റെ ഇടവേളയില്‍ ബ്രൂണോ പെറ്റ്‌കോവിച്ച് ലോംഗ് റേഞ്ചര്‍ ഗോള്‍ നേടിയതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്.

ബ്രസീല്‍-ക്രൊയേഷ്യ ക്വാര്‍ട്ടറിന്‍റെ ആദ്യപകുതി ഗോള്‍രഹിതമായിരുന്നു. 45 മിനുറ്റുകളിലും ഒരു മിനുറ്റ് ഇഞ്ചുറിടൈമിലും ഇരു ടീമുകള്‍ക്കും വല ചലിപ്പിക്കാനായില്ല. ദക്ഷിണ കൊറിയക്കെതിരായ മത്സരത്തിലെ ബ്രസീലിയൻ ആക്രമണത്തിന്റെ തുടര്‍ച്ച പ്രതീക്ഷിച്ച ആരാധകര്‍ക്ക് മുന്നില്‍ ക്രൊയേഷ്യ നീക്കങ്ങള്‍ നടത്തുന്നതും ശക്തമായി പ്രതിരോധിക്കുന്നതുമാണ് കണ്ടത്. 52 ശതമാനം ബോള്‍ പൊസിഷനും മൂന്ന് ഓണ്‍ടാര്‍ഗറ്റ് ഷോട്ടുകളുമുള്ള ബ്രസീലിനെതിരെയാണ് ക്രൊയേഷ്യ മികച്ച പ്രകടനം പുറത്തെടുത്തത്.

രണ്ടാംപകുതി ബ്രസീലിയന്‍ ആക്രമണത്തോടെയാണ് തുടങ്ങിയത്. 66-ാം മിനുറ്റില്‍ പക്വേറ്റയുടെ ശ്രമം നേരിയ വ്യത്യാസത്തില്‍ പുറത്തേക്ക് പോയി. 76-ാം മിനുറ്റില്‍ റോഡ്രിഗോയുടെ മുന്നേറ്റം ഗോളിലേക്ക് വഴിതിരിച്ചുവിടാന്‍ നെയ്മ‍ര്‍ ശ്രമിച്ചപ്പോള്‍ ഗോളി വിലങ്ങുതടിയായി. 80-ാം മിനുറ്റില്‍ പക്വേറ്റയുടെ ഷോട്ടും ഗോളിയില്‍ അവസാനിച്ചു. 90 മിനുറ്റിലും നാല് മിനുറ്റ് ഇഞ്ചുറിസമയത്തും ഇരു ടീമുകള്‍ക്കും ഗോള്‍ നേടാനാകാതെ വന്നതോടെ മത്സരം എക്‌സ്‌ട്രാ ടൈമിലേക്ക് നീങ്ങി. എക്‌സ്‌ട്രാ ടൈമില്‍(105+1) സാക്ഷാല്‍ സുല്‍ത്താന്‍ നെയ്‌മര്‍ ബ്രസീലിനെ മുന്നിലെത്തിച്ചു. എന്നാല്‍ 116-ാം മിനുറ്റില്‍ ക്രൊയേഷ്യയുടെ ബ്രൂണോ പെറ്റ്‌കോവിച്ചിന്‍റെ ഫിനിഷ് മത്സരം സമനിലയിലാക്കി. ഇതോടെ ഷൂട്ടൗട്ടില്‍ കാര്യങ്ങള്‍ക്ക് തീരുമാനമായി.

Top