നാല് ലക്ഷം യുവാക്കള്‍ യുദ്ധമുഖത്ത് സജ്ജരായിരിക്കുമ്പോള്‍ പ്രധാനമന്ത്രിയുടെ മകന്‍ ഇസ്രെയേലില്‍ ഇല്ലെന്ന് വിമര്‍ശനം

ടെല്‍ അവീവ്: ഇസ്രയേല്‍ – ഹമാസ് യുദ്ധം കൊടുമ്പിരിക്കൊള്ളുമ്പോള്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ മകന്‍ യായിര്‍ അമേരിക്കയിലെ മയാമി ബീച്ചില്‍ ആഘോഷിക്കുകയാണെന്ന് വിമര്‍ശനം. നാല് ലക്ഷം യുവാക്കള്‍ യുദ്ധമുഖത്ത് സജ്ജരായിരിക്കുമ്പോള്‍ പ്രധാനമന്ത്രിയുടെ മകന്‍ ഇസ്രയേലില്‍ ഇല്ല.

യായിര്‍ നെതന്യാഹുവിന്റെ മൂന്നാമത്തെ ഭാര്യ സാറയുടെ മകനാണ്. ഇസ്ലാം വിരുദ്ധ സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ യായിര്‍ പലപ്പോഴും വിവാദങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ‘എല്ലാ മുസ്ലിങ്ങളും പോകും’ വരെ ഇസ്രയേലില്‍ സമാധാനം ഉണ്ടാകില്ലെന്ന് പോസ്റ്റിട്ടതിന് ശേഷം അദ്ദേഹത്തിന്റെ ഫേസ്ബുക്ക് അക്കൗണ്ട് 24 മണിക്കൂര്‍ ബ്ലോക്ക് ചെയ്യപ്പെട്ടു. പലസ്തീനികള്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന മനുഷ്യരുടെ രൂപത്തിലുള്ള രാക്ഷസന്മാരുമായി ഒരിക്കലും സമാധാനം സാധ്യമാകില്ല എന്നായിരുന്നു യായിറിന്റെ മറ്റൊരു പോസ്റ്റ്.

ഈ വര്‍ഷം ആദ്യം യായിര്‍ ഫ്‌ലോറിഡയില്‍ എത്തിയെന്നാണ് റിപ്പോര്‍ട്ട്. 32 കാരനായ യായിറിന്റെ ബീച്ചില്‍ നിന്നുള്ള ഒരു ഫോട്ടോ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ടായിരുന്നു. ഹമാസിനെതിരെ യുദ്ധം ചെയ്യാന്‍ മറ്റ് ഇസ്രയേല്‍ പൌരന്മാര്‍ വിദേശത്തുനിന്ന് തിരിച്ചുവരുമ്പോള്‍, പ്രധാനമന്ത്രിയുടെ മകന്‍ അമേരിക്കയിലെ ബീച്ചില്‍ ഉല്ലസിക്കുന്നു എന്നാണ് വിമര്‍ശനം. എന്നാല്‍ ആ ഫോട്ടോ സമീപ കാലത്തെയാണോ എന്ന് വ്യക്തമല്ല.

 

Top