സല്‍മാന്‍ ഖാൻ ചിത്രത്തിലെ പാട്ട് ദക്ഷിണേന്ത്യന്‍ സംസ്കാരത്തെ അപമാനിക്കുന്നുവെന്ന് വിമര്‍ശനം

മുംബൈ: സൽമാൻ ഖാന്‍ നായകനാകുന്ന ‘കിസി കാ ഭായ് കിസി കി ജാന്റെ’ പുതിയ ഗാനം കുറച്ച് ദിവസം മുന്‍പാണ് റിലീസായത്. തെലുങ്ക് സ്റ്റൈലിൽ കളർ ഫുൾ ആയാണ് ഗാനരംഗം ചിത്രീകരിച്ചിരിക്കുന്നത്. ഒപ്പം സൽമാൻ ഖാന്റെ ലുക്കി ഡാൻസ് കൂടിയായപ്പോൾ, പ്രേക്ഷകരും ഒപ്പം നൃത്തം വച്ചു. സൽമാനൊപ്പം നടൻ വെങ്കിടേഷും ഗാനരംഗത്തുണ്ട്. ഗാനത്തിന്റെ ഏറ്റവും ഒടുവിൽ രാം ചരണും രഗസ്റ്റ് അപ്പിയറൻസ് ആയി എത്തുന്നു.

വിശാൽ ദദ്‌ലാനിയും പായൽ ദേവും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. പായൽ ദേവ് ആണ് സംഗീത സംവിധാനം. വരികൾ എഴുതിയിരിക്കുന്നത് ഷബീർ അഹമ്മദ് ആണ്. യെന്റമ്മ എന്ന ഈ ഗാനം ഇതിനോടകം ട്രെന്റിംഗ് ലിസ്റ്റിലും ഇടംപിടിച്ചിട്ടുണ്ട്.

എന്നാല്‍ ഗാനത്തിനെതിരെ വിമര്‍ശനവും ഉയരുന്നുണ്ട്. മുൻ ക്രിക്കറ്റ് താരവും കമന്റേറ്ററും ബിജെപി അംഗവുമായ ലക്ഷ്മൺ ശിവരാമകൃഷ്ണനാണ് വിമര്‍ശനവുമായി രംഗത്ത് എത്തിയത്.

ലക്ഷ്മൺ ശിവരാമകൃഷ്ണന്‍ ട്വിറ്ററില്‍ എഴുതിയത് ഇങ്ങനെയാണ്. “ഒരു ക്ലാസിക്കൽ വസ്ത്രത്തെ വെറുപ്പുളവാക്കുന്ന രീതിയിലാണ് വീഡിയോയിൽ കാണിച്ചിരിക്കുന്നത്. ഇത് അങ്ങേയറ്റം പരിഹാസ്യവും ദക്ഷിണേന്ത്യൻ സംസ്കാരത്തെ അപമാനിക്കുന്നതുമാണ്. ഇതൊരു ലുങ്കിയല്ല, ഇതൊരു മുണ്ടാണ്”. ഇതിന് പിന്നാലെ എങ്ങനെയാണ് മുണ്ട് ഉടുക്കേണ്ടതെന്ന് കാണിക്കുന്ന ചിത്രവും ലക്ഷ്മൺ ശിവരാമകൃഷ്ണന്‍ ട്വീറ്റ് ചെയ്തു.

ഇതിനൊപ്പം ഒരാള്‍ ഈ ഗാനത്തില്‍ അമ്പലത്തിനുള്ളില്‍ ഷൂസിട്ടാണോ കയറുന്നത് എന്ന് ചോദിക്കുന്നുണ്ട്. അതിനും ലക്ഷ്മൺ ശിവരാമകൃഷ്ണന്‍ മറുപടി നല്‍കുന്നുണ്ട്. ഇന്നത്തെക്കാലത്ത് പണത്തിന് വേണ്ടി എന്തും ചെയ്യും. ലുങ്കിയും മുണ്ടും തമ്മിലുള്ള വ്യത്യാസം പോലും അവര്‍ നോക്കിയില്ല. സെറ്റാണെങ്കിലും ആ ആ സെറ്റ് ഒരു അമ്പലമായാണ് കാണിച്ചിരിക്കുന്നത്. ചിത്രവുമായി ബന്ധപ്പെട്ടവര്‍ക്ക് അമ്പലത്തില്‍ ഷൂ പാടില്ലെന്ന സാമന്യധാരണ വേണ്ടെ? ഇതൊക്കെ നിരോധിക്കാന്‍ സെന്‍സര്‍ ബോര്‍ഡിനോട് പറയുന്നു – ലക്ഷ്മൺ ശിവരാമകൃഷ്ണന്‍ പറയുന്നു.

പൂജ ഹെഗ്ഡെയാണ് കിസി കാ ഭായ് കിസി കി ജാനിലെ നായിക. ബിഗ് ബോസ് താരം ഷെഹ്‌നാസ് ഗില്ലും ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നുണ്ട്. ചിത്രം സംവിധാനം ചെയ്യുന്നത് ഫർഹാദ് സാംജിയാണ്. പാലക് തിവാരിയും ഈ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു. ഈദ് ദിനമായ ഏപ്രിൽ 21ന് ചിത്രം റിലീസ് ചെയ്യും.

Top