പ്രതിഫലം ഇതുവരെ കിട്ടിയില്ല; ക്രിസ്റ്റ്യാനോ റൊണാള്‍ഡൊ യുവന്റസിനെതിരെ നിമയ നടപടിക്ക്

റിയാദ്: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡ് വിട്ട് 2018ലാണ് യുവന്റസിലേക്ക് ചേക്കേറിയത്. ട്രാന്‍സ്ഫര്‍ തുക 100 ദശലക്ഷം യൂറോ ആയിരുന്നു. ഇതോടെ യുവന്റസിന്റെ മാത്രമല്ല ഇറ്റാലിയന്‍ ലീഗിന്റെ തന്നെ മുഖച്ഛായ മാറി. ക്ലബിനായി 134 കളിയില്‍ 101 ഗോളും സ്വന്തമാക്കി. എന്നാലിപ്പോള്‍ ക്രിസ്റ്റ്യാനോ ക്ലബിനെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ്. ക്ലബില്‍ കളിച്ചിരുന്ന കാലത്തെ പ്രതിഫലം ഇതുവരെ കിട്ടാത്തതിനാലാണ് റൊണാള്‍ഡോ നിയമ നടപടിയിലേക്ക് നീങ്ങുന്നത്.

2021ല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് തിരികെ പോകുമ്പോള്‍ യുവന്റസ് ശമ്പള ഇനത്തില്‍ 20 ദശലക്ഷം യൂറോ റൊണാള്‍ഡോയ്ക്ക് നല്‍കാന്‍ ഉണ്ടായിരുന്നു. കൊവിഡ് പ്രതിസന്ധിയാണ് യുവന്റസ് കാരണമായി പറഞ്ഞത്. റൊണാള്‍ഡോ യുണൈറ്റഡ് വിട്ട് സൗദി ക്ലബ് അല്‍ ഹിലാലിലേക്ക് ചേക്കേറി രണ്ടാം സീസണായിട്ടും യുവന്റസ് കുടിശിക ഇതുവരെ നല്‍കിയിട്ടില്ല. ഇതോടെയാണ് റൊണാള്‍ഡോ യുവന്റസിനെതിരെ നിയമ നടപടിയിലേക്ക് നീങ്ങുന്നത്.

അടുത്തിടെ, ഫുട്‌ബോളിനപ്പുറം മറ്റൊരു കായികമേഖലയിലേക്ക് കൂടി ചുവട് മാറ്റിയിരുന്നു റൊണാള്‍ഡോ. അതിവേഗം വളര്‍ന്ന് കൊണ്ടിരിക്കുന്ന പാഡില്‍ ടെന്നിസ് എന്ന ഗെയിമിനോടാണ റൊണാള്‍ഡോ താല്‍പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. ടെന്നിസിനോട് സാദൃശ്യമുള്ള മത്സര ഇനമാണ് പാഡില്‍. ജന്മനാടായ പോര്‍ച്ചുഗലില്‍ ഒരു പാഡില്‍ കോംപ്ലസ് നടത്താനുള്ള ലൈസന്‍സ് റൊണാള്‍ഡോ സ്വന്തമാക്കി.

സിറ്റി ഓഫ് പാഡില്‍ എന്ന് പേരിട്ടിരിക്കുന്ന പഡെല്‍ കോംപ്ലക്‌സ് 5 ദശലക്ഷം യൂറോ നല്‍കിയാണ് റൊണാള്‍ഡോ സ്വന്തമാക്കിയത്. സ്വപ്നതുല്യമായ നിമിഷമെന്ന് പോര്‍ച്ചുഗീസ് പാഡില്‍ ഫെഡറേഷന്‍ ഇതിനെ വിശേഷിപ്പിച്ചത്. പോര്‍ച്ചുഗലിന് ഫുട്‌ബോള്‍ ലോകത്ത് തിളക്കമാര്‍ന്ന സ്ഥാനം നല്‍കിയ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ വരവ് പാഡില്‍ ഗുണകരമാകുമെന്നാണ് ഫെഡററേഷന്റെ പ്രതീക്ഷ.

Top