ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഊരിയെറിഞ്ഞ ആംബാന്‍ഡ് ലേലത്തിന്

ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഗോള്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഊരിയെറിഞ്ഞ ആംബാന്‍ഡ് ലേലത്തിന്. സെര്‍ബിയയിലെ ഇരു കൈകാലുകളും തളര്‍ന്ന ആറു മാസം പ്രായമുള്ള ആണ്‍കുട്ടിയുടെ ശസ്ത്രക്രിയക്ക് വേണ്ടിയാണ് ആംബാന്‍ഡ് ലേലത്തിന് വെച്ചിരിക്കുന്നത്. ചാരിറ്റി സംഘടനയുടെ നേതൃത്വത്തില്‍ ഓണ്‍ലൈനിലൂടെയാണ് ലേലം.

സെര്‍ബിയക്കെതിരായ മത്സരത്തിലാണ് അവസാന നിമിഷം നേടിയ വിജയഗോള്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് റൊണാള്‍ഡോ ആംബാന്‍ഡ് ഊരിയെറിഞ്ഞത്. തന്റെ ഷോട്ട് ഗോള്‍ലൈന്‍ കടന്നിട്ടും അനുവദിക്കാതിരുന്ന റഫറിയുടെ തീരുമാനത്തില്‍ പരസ്യമായി പ്രതിഷേധിച്ച റൊണാള്‍ഡോ, ക്യാപ്റ്റന്റെ ആംബാന്‍ഡ് ഊരിയെറിഞ്ഞ് ഫൈനല്‍ വിസില്‍ മുഴങ്ങും മുന്‍പേ ഗ്രൗണ്ട് വിടുകയും ചെയ്തു. ഗോളിനായി വാദിച്ച് പ്രതിഷേധിച്ച റൊണാള്‍ഡോക്ക് റഫറി മഞ്ഞക്കാര്‍ഡും നല്‍കി. ഈ ഗോള്‍ അനുവദിക്കാതിരുന്നതോടെ പോര്‍ച്ചുഗലും സെര്‍ബിയയും 2-2 സമനിലയില്‍ പിരിയുകയായിരുന്നു.

അതേസമയം രാജ്യത്തിന്റെ മുഴുവന്‍ വികാരത്തേയും മുറിവേല്‍പ്പിച്ചതിനെ തുടര്‍ന്നാണ് സെര്‍ബിയക്കെതിരായ മത്സരത്തിനിടെ താന്‍ പ്രതിഷേധ സൂചകമായി ആംബാന്‍ഡ് വലിച്ചെറിഞ്ഞതെന്ന് മത്സരശേഷം റൊണാള്‍ഡോ വ്യക്തമാക്കിയിരുന്നു.

പിന്നാലെ, പരിശീലകന്‍ ഫെര്‍ണാണ്ടോ സാന്റോസും സംഭവത്തില്‍ റോണോക്ക് പിന്തുണയുമായെത്തി. റൊണാള്‍ഡോയുടെ വികാരപ്രകടനം ന്യായമാണെന്നും, വിജയ ഗോളുകള്‍ നിഷേധിക്കപ്പെടുകയാണെങ്കില്‍ ഇത് പോലെ തന്നെയാവും താരങ്ങള്‍ പ്രതികരിക്കുകയെന്നായിരുന്നു അദ്ദേഹം ചൂണ്ടിക്കാട്ടിയത്.

 

Top