രാജസ്ഥാനിൽ കോൺഗ്രസിലെ പ്രതിസന്ധി; സച്ചിൻ പൈലറ്റിനെ തള്ളി സുഖ്‌വിന്ദർ സിങ് രൺധാവ

ദില്ലി: രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിയിൽ സച്ചിൻ പൈലറ്റിനെ തള്ളി രാജസ്ഥാന്റെ ചുമതലയുള്ള എഐസിസി നേതാവ് സുഖ്‌വിന്ദർ സിങ് രൺധാവ. സച്ചിൻ പൈലറ്റിന്റെ യാത്ര വ്യക്തിപരമാണെന്നും സച്ചിൻ യാത്രക്കായി തെരഞ്ഞെടുത്ത സമയം ഉചിതമായില്ലെന്നും അദ്ദേഹം പ്രതികരിച്ചു. സച്ചിൻ പൈലറ്റ് പറയുന്ന മുഴുവൻ കാര്യങ്ങളിലും ചർച്ച സാധ്യമല്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം രാജസ്ഥാനിലെ പൊട്ടിത്തെറി ഹൈക്കമാന്റിനെയും കോൺഗ്രസ് നേതൃത്വത്തെയും അറിയിച്ചിട്ടുണ്ടെന്നും പറഞ്ഞു.

സംസ്ഥാനത്ത് പദയാത്ര നടത്താനാണ് സച്ചിൻ പൈലറ്റിന്റെ തീരുമാനം. രാജസ്ഥാൻ പിസിസി അധ്യക്ഷനും പാർട്ടി നേതൃത്വവും അദ്ദേഹത്തെ വിമർശിച്ചിരുന്നു. സച്ചിന്റെ യാത്ര തെറ്റാണെന്നല്ല, മറിച്ച് തെരഞ്ഞെടുത്ത സമയം തെറ്റാണെന്നാണ് കോൺഗ്രസ് നേതൃത്വം പറഞ്ഞത്. കഴിഞ്ഞ ദിവസം ദില്ലിയിൽ നടന്ന ചർച്ചയിൽ സച്ചിൻ പൈലറ്റിന്റെ യാത്ര ഉയർന്നുവന്നിരുന്നു. രാജസ്ഥാനിൽ അശോക് ഗെഹ്ലോട് സർക്കാരിന്റെ അഴിമതി ചർച്ച ചെയ്യണമെന്നാണ് സച്ചിന്റെ ആവശ്യം. എന്നാൽ ആ കാര്യം ചർച്ച ചെയ്യില്ലെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാട്.

രാജസ്ഥാനിൽ ഏറെ നാളായി തുടരുന്ന അശോക് ഗെഹ്ലോട്ട് – സച്ചിൻ പൈലറ്റ് തർക്കം പരിഹാരമില്ലാതെ നീളുകയാണ്. ഇതെങ്ങനെ തീർക്കുമെന്ന കാര്യത്തിൽ കോൺഗ്രസ് നേതൃത്വത്തിന് വ്യക്തതയില്ല. അതിനാൽ തന്നെ പ്രതിസന്ധി കൂടുതൽ കുഴഞ്ഞുമറിഞ്ഞ് പോവുകയുമാണ്. അതിനിടെ സച്ചിൻ പൈലറ്റിന്റെ സംസ്ഥാനത്തെ പദയാത്ര നാലാം ദിവസത്തിലേക്ക് കടന്നിട്ടുണ്ട്. അശോക് ഗെഹ്ലോട്ടിനെയും കോൺഗ്രസ് നേതൃത്വത്തെയും വെല്ലുവിളിച്ചുകൊണ്ടാണ് സച്ചിൻ പൈലറ്റിന്റെ യാത്ര. നാളെ ജയ്പൂരിലാണ് അഴിമതിക്കെതിരായ യാത്ര അവസാനിക്കുക.

വസുന്ധര രാജയുടെ അഴിമതിക്ക് കുടപിടിച്ചുവെന്ന സച്ചിന്റെ ആരോപണം ഗലോട്ടിനുണ്ടാക്കിയ ക്ഷീണം ചെറുതല്ല. മുന്‍ സര്‍ക്കാരിനെതിരായ അഴിമതികളില്‍ അന്വേഷണം നടത്താത്താത് പാര്‍ട്ടിക്കുള്ളിലും ചര്‍ച്ചയായി കഴിഞ്ഞു. വസുന്ധരയുമായി ബന്ധമില്ലെന്നും, അത്തരം പ്രചാരണം നടത്തുന്നവര്‍ അപകടകാരികളാണെന്നും ഗലോട്ട് പ്രതികരിച്ചു. പരോക്ഷമായി പോലും പരസ്പം ആരോപണങ്ങള്‍ ഉന്നയിക്കരുതെന്ന നിര്‍ദ്ദേശമുള്ളപ്പോഴാണ് മുഖ്യമന്ത്രിയും അതിര് വിടുന്നത്. കര്‍ണ്ണാടകയിലെ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം രാജസ്ഥാനിലെ തമ്മിലടിയിലേക്ക് കടക്കാനാണ് ഹൈക്കമാന്‍ഡ് നീക്കം. ഈ വര്‍ഷാവസാനം തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ, ഇലയ്ക്കും മുള്ളിനും കേടില്ലാതെ എങ്ങനെ വിഷയം പരിഹരിക്കുമെന്നത് ഹൈക്കമാന്‍ഡിന് വലിയ വെല്ലുവിളിയാണ്. അതേസമയം കേന്ദ്ര സംസ്ഥാന നേതൃത്വങ്ങള്‍ തള്ളിപ്പറഞ്ഞിട്ടും സച്ചിന്‍ പൈലറ്റ് യാത്ര തുടരുകയാണ്. സ്വന്തം സര്‍ക്കാരിനെ വിമര്‍ശിച്ച് നടത്തുന്ന യാത്ര നാളെ ജയ്പൂരില്‍ അവസാനിക്കും.

Top