കോഴിക്കോട്: കോഴിക്കോട് ചാലിയത്തുനിന്നും മുക്കത്തുനിന്നും മനുഷ്യശരീരഭാഗങ്ങള്‍ കണ്ടെത്തിയ കേസിന്റെ ചുരുളഴിയുകയാണ്. മുക്കം സ്വദേശി ബുര്‍ജുവാണു പിടിയിലായത്. രണ്ടര വര്‍ഷത്തെ അന്വേഷണത്തിനൊടുവിലാണു ക്രൈംബ്രാഞ്ച് ബുര്‍ജുവിനെ കുടുക്കിയത്. ഫിംഗര്‍പ്രിന്റുകള്‍ വഴി കൊല്ലപ്പെട്ടത് മലപ്പുറം സ്വദേശി ഇസ്മയില്‍ ആണെന്ന് വ്യക്തമായി. എന്നാല്‍ കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞപ്പോള്‍ പൊലീസ് എത്തിച്ചേര്‍ന്നത് മറ്റൊരു കൊലക്കേസിലായിരുന്നു.
2017 ജൂണ്‍ 28-നാണ് കൈതവളപ്പ് കടല്‍ത്തീരത്ത് നിന്നും ഒരു കൈയും ദിവസങ്ങള്‍ക്ക് ശേഷം ചാലിയം തീരത്ത് രണ്ടാമത്തെ കൈയും കണ്ടെത്തിയത്. തുര്‍ന്ന് ജൂലായ് ആറിന് അഗസ്ത്യമുഴി ഭാഗത്ത് നിന്നും ഉടല്‍ഭാഗവും കണ്ടെത്തുകയായിരുന്നു.ഓഗസ്റ്റ് 13-നാണ് ചാലിയം തീരത്ത് തലയോട്ടി കണ്ടെടുത്തത്. ഇതിനുപിന്നാലെയാണ് പൊലീസ് സംഘം അന്വേഷണം ഊര്‍ജ്ജിതമാക്കിയത്. എന്നാല്‍ . 2017 ഒക്ടോബർ നാലിന് പൊലീസ് അന്വേഷണം വിഫലമായതോടെ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു.
തലയോട്ടി കിട്ടിയതോടെ പോലീസ് രേഖാചിത്രം തയ്യാറാക്കി. തുടര്‍ന്ന് നേരത്തെ മോഷണക്കേസുകളിലടക്കം പ്രതിയായിരുന്ന വണ്ടൂര്‍ സ്വദേശി ഇസ്മായിലാണെന്ന സംശയമുണര്‍ന്നു. പൊലീസ് രേഖകളില്‍ നിന്ന് ലഭിച്ച മേല്‍വിലാസത്തില്‍ ഇസ്മയിലിന്റെ വീട്ടിലെത്തിയപ്പോള്‍ ഇയാള്‍ക്ക് മൂന്നു ഭാര്യമാരും ഉമ്മയുമുണ്ടെന്നു മനസ്സിലാക്കി. തുടര്‍ന്ന് ഉമ്മയുടെ രക്തപരിശോധനയില്‍ നിന്നും ഡിഎന്‍എ പരിശോധനയില്‍ നിന്നും ഇസ്മയിലാണു മരിച്ചതെന്നു സ്ഥിരീകരിക്കുകയായിരുന്നു. ഇസ്മയിലിന്റെ സുഹൃത്തുക്കളിലേക്കു നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ ഒരു കൊലപാതകം നടത്തിയിരുന്നെന്നും അതില്‍നിന്നു പണം ലഭിക്കാനുണ്ടെന്നും മനസ്സിലാക്കിയത്. മുക്കം ഭാഗത്തുള്ള ഒരു കുഞ്ഞച്ചന് എന്നയാളില്‍ നിന്ന് പണം കിട്ടാനുണ്ടെന്നും പറഞ്ഞിരുന്നു. കുഞ്ഞച്ചന്റെ ബന്ധത്തിലുള്ള ഒരു സ്ത്രീയെയാണ് കൊലപ്പെടുത്തിയതെന്നും വിവരം ലഭിച്ചു.
തുടര്‍ന്ന് മുക്കം ഭാഗത്തെ അസ്വഭാവിക മരണങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ചു. ഒരു സ്ത്രീയുടെ തൂങ്ങിമരണം ഇതില്‍ സംശയമുണര്‍ത്തി. 70 വയസ്സുണ്ടായിരുന്ന ഈ സ്ത്രീ താമസിച്ചിരുന്ന ഭാഗത്ത് പൊലീസ് സംഘം അന്വേഷണം നടത്തിയപ്പോള്‍ അയല്‍ക്കാരും ഇതേ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ സ്ത്രീയുടെ മരണശേഷം വീട്ടുകാര്‍ വീടും സ്ഥലവും വിറ്റ് മറ്റൊരിടത്തേക്ക് പോയിരുന്നു. ഈ വീട്ടിലെ താമസക്കാരന് ബിര്‍ജു എന്നയാളാണെന്ന് തെളിഞ്ഞതോടെ ഇയാളെ കണ്ടെത്താനായി പിന്നീട് പൊലീസ് സംഘത്തിന്റെ ശ്രമം.
ബിര്‍ജുവിന്റെ ഭാര്യ ഒരു നഴ്‌സാണെന്നും രണ്ട് പെണ്മക്കളുണ്ടെന്നും കണ്ടെത്തിയെങ്കിലും ഇവരുടെ താമസസ്ഥലം എവിടെയാണെന്നറിയാന്‍ ഏറെ സമയമെടുത്തു. ഒടുവില്‍ തമിഴ്‌നാട് നീലഗിരി ഭാഗത്ത് ബിര്‍ജുവുണ്ടെന്ന വിവരം ലഭിച്ചതോടെ പോലീസ് അങ്ങോട്ടുതിരിച്ചു. ഒറ്റപ്പെട്ടസ്ഥലത്ത് ഒരു തോട്ടത്തിന് നടുവിലായിരുന്നു ഇയാളുടെ താമസം. എന്നാല്‍ പിടികൂടാനുള്ള ശ്രമത്തിനിടെ ബിര്‍ജു കടന്നുകളഞ്ഞു. പിന്നീട് മുക്കത്ത് നിന്ന് ഇയാളെ പിടികൂടുകയായിരുന്നു.
ബിര്‍ജുവിന്റെ പിതാവ് മുക്കത്തെ ഭൂവുടമയായിരുന്നു. ഇദ്ദേഹത്തിന്റെ മരണശേഷം ബിര്‍ജുവിനും സഹോദരനും സ്വത്തുക്കള്‍ നല്കിയെങ്കിലും ബിര്‍ജു അതെല്ലാം ധൂര്‍ത്തടിച്ചു. ഇതിനിടെ മാതാവില്‍ നിന്ന് ബിര്‍ജു പണം ആവശ്യപ്പെട്ടെങ്കിലും നല്‍കാന്‍
കൂട്ടാക്കിയില്ല. തുര്‍ന്നാണ് മാതാവിനെ കൊലപ്പെടുത്താന്‍ ഇസ്മായിലിനെ ഏര്‍പ്പാടാക്കുന്നത്.
ബിര്‍ജുവിന്റെ മാതാവില്‍ നിന്ന് ഇസ്മായില്‍ പണം പലിശയ്ക്ക് വാങ്ങി ആദ്യം ബന്ധം സ്ഥാപിച്ചിരുന്നു. ഒരുദിവസം കൊലപാതകം നടത്താന് ആസൂത്രണം ചെയ്‌തെങ്കിലും നടപ്പായില്ല. ഇതിനായി ബിര്‍ജു ഭാര്യയെയും കൊണ്ട് കോയമ്പത്തൂരിലേക്ക് പോയി സൗകര്യം ഒരുക്കി നല്‍കിയെങ്കിലും തിരികെവന്നപ്പോഴാണ് കൃത്യം നടക്കാതിരുന്നത് മനസിലായത്. അന്നേദിവസം തന്നെ ബിര്‍ജുവും ഇസ്മായിലും ചേര്‍ന്ന് മാതാവിനെ ഉറങ്ങുന്നതിനിടെ ശ്വാസംമുട്ടിച്ചു കൊന്നു. സംഭവം ആത്മഹത്യയാണെന്ന് പോലീസിനോട് പറയുകയും ചെയ്തു. ഇതിനുശേഷം ഇസ്മായിലിന് നല്‍കാനുള്ള പണത്തെ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. പണം നല്കാതെ ബിര്‍ജു ഇസ്മായിലിനെ കബളിപ്പിച്ചു. ഒരുദിവസം പണം ആവശ്യപ്പെട്ട് എത്തിയ ഇസ്മായിലിന് ബിര്‍ജു മദ്യം നല്‍കി
സത്കരിച്ചു. തുടര്‍ന്ന് ഇസ്മായില്‍ ഉറങ്ങുന്നതിനിടെ കയര്‍ ഉപയോഗിച്ച് വരിഞ്ഞുമുറുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി പിറ്റേദിവസം ബ്ലേഡ് ഉപയോഗിച്ച് മൃതദേഹം കഷണങ്ങളാക്കി മുറിച്ച് വിവിധ ദിവസങ്ങളിലായി ചാക്കുകളിലാക്കി ഉപേക്ഷിക്കുകയായിരുന്നു.