മേയറുടെ കത്ത്: ക്രൈംബ്രാഞ്ച് അനാവൂർ നാഗപ്പന്റെ മൊഴിയെടുക്കും

തിരുവനന്തപുരം: ജില്ലാ സെക്രട്ടറിക്ക് മേയറുടെ പേരില്‍ കത്തയച്ച സംഭവത്തില്‍ ക്രൈംബ്രാ‍ഞ്ച് ആനാവൂര്‍ നാഗപ്പന്റെ മൊഴിയെടുക്കും. എന്തിനാണ് തന്റെ മൊഴി എടുക്കുന്നത് എന്നറിയില്ലെന്ന് അദ്ദേഹം പറഞ്ഞു. മൊഴിയെടുക്കാൻ സമയം ചോദിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ചിന് മൊഴി കൊടുക്കും. പാർട്ടി പരിപാടികളിൽ പങ്കെടുക്കാനുള്ളതിനാൽ മൊഴി രേഖപ്പെടുത്താനുള്ള സമയം വരും ദിവസങ്ങളിൽ അറിയിക്കാമെന്ന് ആനാവൂർ നാഗപ്പൻ ക്രൈം ബ്രാഞ്ചിനെ അറിയിച്ചിട്ടുണ്ട്.

നഗരസഭയിൽ സമരം പ്രതിപക്ഷത്തിന്റെ ആവശ്യവും അവകാശവുമാണ്. മേയറുടെ രാജി ആവശ്യപ്പെടാനുള്ള അവകാശം പ്രതിപക്ഷത്തിനുണ്ട്. ഞങ്ങൾ ജനങ്ങളോട് കാര്യം പറയും. വിവാദ കത്തില്‍ എഫ്ഐആർ ഇടാത്തതിനെ കുറിച്ച് അറിയില്ലെന്നും അനാവൂർ നാഗപ്പൻ പറഞ്ഞു.

ക്രൈം ബ്രാഞ്ച് സംഘം ഇന്ന് കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്തും. കൗണ്‍സിലർ ഡി.ആർ.അനിലിന്റെ മൊഴിയും ഇന്ന് രേഖപ്പെടുത്താനാണ് സാധ്യത. അനിൽ ഉള്‍പ്പെടുന്ന വാട്സ് ആപ്പ് ഗ്രൂപ്പിലേക്കാണ് ശുപാർശ കത്ത് എത്തിയെന്നാണ് ക്രൈം ബ്രാഞ്ചിന് ലഭിക്കുന്ന വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് മൊഴിയെടുക്കുന്നത്. സിപിഎം ജില്ലാ സെക്രട്ടറിക്ക് നൽകാനായി തയ്യാറാക്കിയ കത്താണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

തിരുവനന്തപുരം കോർപ്പറേഷൻ മേയറുടെ വിവാദ കത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മുൻ കൗൺസിലർ ജി.എസ് ശ്രീകുമാർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഒഴിവുകൾ നികത്താൻ സഹായം തേടി മേയർ പാർട്ടി സെക്രട്ടറിയ്ക്ക് കത്തയച്ചത് സ്വജനപക്ഷപാതമാണെന്നും സത്യപ്രതിജ്ഞാ ലംഘനം ഉണ്ടായെന്നും ഹർജിൽ പറയുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ ആയിരത്തിലേറെ അനധികൃത നിയമനം തിരുവനന്തപുരം കോർപ്പറേഷനിൽ നടന്നിട്ടുണ്ടെന്നും ഇക്കാര്യത്തിൽ ജുഡീഷ്യൽ അന്വേഷണമോ സിബിഐ അന്വേഷണമോ വേണമെന്നാണ് ആവശ്യം.

 

Top