ക്രൈംബ്രാഞ്ച് ചമഞ്ഞു യുവതികളെ കൊള്ളയടിച്ചു; ഓണ്‍ലൈന്‍ സെക്സ് റാക്കറ്റ് പിടിയില്‍

കൊച്ചി: ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് കൊള്ളയടി പതിവാക്കിയ ഓണ്‍ലൈന്‍ സെക്‌സ് റാക്കറ്റ് സംഘത്തിലെ യുവാക്കള്‍ പിടിയില്‍. ലൊക്കാന്റോ പോലെയുള്ള സൈറ്റുകളിലൂടെ എസ്‌കോര്‍ട് സര്‍വീസ് നല്‍കുകയും സ്ത്രീകളെ ഹോട്ടലുകളില്‍ എത്തിച്ചു നല്‍കുയും ചെയ്തു വന്ന നാലു പേരെയാണു നഗരത്തിലെ ഹോട്ടലില്‍ വച്ച് എറണാകുളം സെന്‍ട്രല്‍ പൊലീസ് പിടികൂടിയത്.

മലപ്പുറം പൊന്നാനി പുതുപൊന്നാനി ആലിക്കുട്ടിന്റെ വീട് ഹിലര്‍ ഖാദര്‍(29), ആലപ്പുഴ തുറവൂര്‍ വടശ്ശേരിക്കരി വീട്ടില്‍ ജോയല്‍ സിബി(22), മുളവുകാട് മാളിയേക്കല്‍ വീട്ടില്‍ മാക്‌സ്വെല്‍ ഗബ്രിയേല്‍(25), കണ്ണൂര്‍ പയ്യാവൂര്‍ പൈസ ഗിരി ആക്കല്‍ വീട്ടില്‍ റെന്നി മത്തായി(37) എന്നിവരാണ് പിടിയിലായത്.

ശനിയാഴ്ച ഉച്ചയോടെ ഹോട്ടലില്‍ മുറിയെടുത്ത മുംബൈ സ്വദേശികളായ രണ്ടു യുവതികളെയാണു സംഘം കൊള്ളയടിച്ചത്. വൈകുന്നേരം അഞ്ചോടെ മാക്‌സ് വെലും ജോയലും മുറിയില്‍ അതിക്രമിച്ചു കയറി വാതില്‍ അകത്തുനിന്നു കുറ്റിയിട്ടു. ക്രൈബ്രാഞ്ച് പോലീസാണെന്നു പറഞ്ഞശേഷം മൊബൈല്‍ ഫോണില്‍ കുറെ പെണ്‍കുട്ടികളുടെ ഫോട്ടോ കാണിച്ച് ഇവര്‍ എവിടെയെന്ന് അന്വേഷിച്ചു. റൂമില്‍ കഞ്ചാവ് ഉണ്ടോ എന്നു ചോദിച്ചു പരിശോധനയും നടത്തി.

ഇതിനിടെ പ്രതികള്‍ ഫോണ്‍ ചെയ്ത് സംഘാഗംങ്ങളായ റെന്നിയെയും ഹിലറിനെയും മുറിയിലേക്കു വരുത്തി. എത്തിയ ഉടന്‍ ഇവര്‍ പരാതിക്കാരിയെയും ഒപ്പമുള്ള സഹോദരിയെയും മര്‍ദിച്ചു. ഇരുവരുടെയും ഫോണുകള്‍ പിടിച്ചു വാങ്ങുകയും കയ്യിലുണ്ടായിരുന്ന 20,000 രൂപ തട്ടിയെടുക്കുകയും ചെയ്തു. ഇവരെ നഗ്‌നരാക്കി മൊബൈലില്‍ ചിത്രങ്ങള്‍ പകര്‍ത്തി. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലും വീടുകളിലേയ്ക്കും അയയ്ക്കുമെന്നും പറഞ്ഞു ഭീഷണിപ്പെടുത്തി 5 ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇവര്‍ ഹോട്ടല്‍ മാനേജരെ പൊലീസ് ആണെന്ന് പറഞ്ഞ് മുറിയിലേക്കു വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തി.

വിവരം അറിഞ്ഞ എസിപി ലാല്‍ജിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് പൊലീസ് സംഘം ഉടന്‍ സ്ഥലത്തെത്തി ഇവരെ ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്തു വരുന്നത്.

Top