ദിലീപിന്റെ ഫോണിലെ തെളിവ് നശിപ്പിക്കല്‍: സൈബര്‍ വിദഗ്ധന്‍ സായി ശങ്കറിന്റെ ഭാര്യയെ ചോദ്യംചെയ്യുന്നു

വധഗൂഢാലോചനക്കേസില്‍ ദിലീപിന്റെ ഫോണിലെ തെളിവ് നശിപ്പിച്ച സംഭവത്തില്‍ സൈബര്‍ വിദഗ്ധന്‍ സായി ശങ്കറിന്റെ ഭാര്യയെ ചോദ്യം ചെയ്യുന്നു. കോഴിക്കോട്ടെ വീട്ടില്‍വെച്ചാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്. കേസില്‍ ചോദ്യം ചെയ്യാന്‍ കഴിഞ്ഞ ദിവസം സായി ശങ്കറിനെ ക്രൈംബ്രാഞ്ച് വിളിപ്പിച്ചെങ്കിലും ഇയാള്‍ ഹാജരായിരുന്നില്ല. കൊവിഡ് രോഗ ലക്ഷണം ഉണ്ടെന്നും പത്ത് ദിവസം സാവകാശം വേണമെന്നുമാണ് ഇയാള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ കൊവിഡ് പരിശോധനാഫലം അടക്കം ഹാജരാക്കിയില്ല. ഇയാളെ കുറിച്ച് നിലവില്‍ വിവരമില്ലെന്നാണ് ക്രൈം ബ്രാഞ്ച് അറിയിക്കുന്നത്.

ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം നാല് മൊബൈല്‍ ഫോണുകളാണ് ദിലീപ് ഹാജരാക്കിയത്. എന്നാല്‍ ഹൈക്കോടതിക്ക് കൈമാറുന്നതിന് മുമ്പ് ഈ ഫോണുകളിലെ രേഖകള്‍ നശിപ്പിച്ചെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. രണ്ട് മൊബൈല്‍ ഫോണുകളില്‍ ക്രമക്കേട് നടത്തിയത് മൂംബൈയിലെ ലാബില്‍ വെച്ചാണ്. മറ്റ് രണ്ടെണ്ണം സൈബര്‍ വിദഗ്ദന്‍ സായി ശങ്കറിന്‌റെ സഹായത്തോടെ കൊച്ചിയി വെച്ചാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ ആരോപണം.

അഭിഭാഷകന്‍ ബി രാമന്‍പിള്ളയുടെ ഓഫീസ്, ഒരു പഞ്ചനക്ഷത്ര ഹോട്ടല്‍, ഒരു ലോഡ്ജ് എന്നിവിടങ്ങളില്‍ വെച്ചാണ് തെളിവുകള്‍ നശിപ്പിച്ചത്. ഇതിനായി ഉപയോഗിച്ച സായിശങ്കറിന്‌റെ ഭാര്യയുടെ പേരിലുള്ള ഐമാക് ഡസ്‌ക്ട് ടോപ് കോഴിക്കോട്ട് നടത്തിയ റെയ്ഡില്‍ കണ്ടെടുത്തതായി ക്രൈംബ്രാഞ്ച് എസ് പി മോഹനചന്ദ്രന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Top