ഓരോ 15 മിനുട്ടിലും ഒരു കുട്ടി പീഡനത്തിനിരയാകുന്നു; അതിക്രമങ്ങളില്‍ 500 ശതമാനം വര്‍ധന

child

ന്യൂഡല്‍ഹി: കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ പത്തു വര്‍ഷത്തിനിടെ 500 ശതമാനം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. ചൈല്‍ഡ് റൈറ്റ്സ് ആന്‍ഡ് യൂ (CRY) എന്ന സന്നദ്ധ സംഘടന നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്തുവന്നിട്ടുള്ളത്.

2006-ല്‍ കുട്ടികള്‍ക്കു നേരെ രാജ്യത്ത് നടന്ന ലൈംഗിക അതിക്രമങ്ങള്‍ 18,967 ആയിരുന്നുവെങ്കില്‍ 2016 ല്‍ അത് 106,958 ആയി വര്‍ധിച്ചുവെന്ന് സംഘടന നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. അതേസമയം, രാജ്യത്ത് ഒരോ പതിനഞ്ച് മിനുട്ടിലും ഏതെങ്കിലും കുട്ടിക്കുനേരെ ലൈംഗിക അതിക്രമം നടക്കുന്നുവെന്നും പഠനങ്ങളില്‍ പറയുന്നു.

അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ് കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളത്. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഡല്‍ഹി, പശ്ചിമബംഗാള്‍ എന്നിവയാണ്
ഇവ. ഉത്തര്‍പ്രദേശാണ് ഒന്നാം സ്ഥാനത്ത്.

രാജ്യത്തെ 11 സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ചെയ്ത കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളില്‍ 50 ശതമാനവും ലൈംഗിക അതിക്രമങ്ങളാണെന്ന് പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. 25 സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത ഇത്തരത്തിലുള്ള കേസുകളില്‍ മൂന്നിലൊന്നും ലൈംഗിക അതിക്രമങ്ങളുമായി ബന്ധപ്പെട്ടതാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

2015 നും 16 നുമിടെ രാജ്യത്തെ കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ 14 ശതമാനം വര്‍ധിച്ചുവെന്ന് നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയും വ്യക്തമാക്കിയിട്ടുണ്ട്.

Top