ക്രിക്കറ്റ് സൗത്ത് ആഫ്രിക്കയെ സസ്‌പെന്‍ഡ് ചെയ്തു

south africa

ജൊഹാനസ്ബെര്‍ഗ്: രാജ്യത്തു ക്രിക്കറ്റിനെ നിയന്ത്രിക്കുന്ന ക്രിക്കറ്റ് സൗത്താഫ്രിക്കയെ (സിഎസ്എ) സൗത്താഫ്രിക്കന്‍ ഒളിംപിക് ബോഡി സസ്പെന്‍ഡ് ചെയ്തു. ഇതു വലിയ പ്രത്യാഘാതമാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കയെ സംബന്ധിച്ചു സൃഷ്ടിക്കുക. കാരണം ഐസിസി നിയമപ്രകാരം ക്രിക്കറ്റ് ബോര്‍ഡില്‍ സര്‍ക്കാര്‍ ഇടപെടല്‍ പാടില്ല. ഇതു ലംഘിച്ചു കൊണ്ടാണ് രാജ്യത്തെ ഒളിംപിക് ബോഡിയുടെ നടപടി.

അടുത്തിടെ സിഎസ്എ പ്രസിഡന്റ് ക്രിസ് നെസ്നാനി, സിഇഒ ജാക്വസ് ഫോള്‍ എന്നിവര്‍ ചുമതലകളില്‍ നിന്നൊഴിഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ബോര്‍ഡിലെ എല്ലാവരും ഒഴിയാന്‍ ആവശ്യപ്പെട്ട ഒളിംപിക് കമ്മിറ്റി ക്രിക്കറ്റിന്റെ ഭരണവും ഏറ്റെടുത്തത്. ക്രിക്കറ്റ് സൗത്താഫ്രിക്കയ്ക്കു സൗത്ത് ആഫ്രിക്കന്‍ സ്പോര്‍ട്സ് ഫെഡറേഷന്‍ ആന്റ് ഒളിംപിക് കമ്മിറ്റി (എസ്എഎസ്സിഒസി) അയച്ച കത്ത് ക്രിക്ക്ബസ് പുറത്തുവിട്ടിട്ടുണ്ട്. ക്രിക്കറ്റ് സൗത്താഫ്രിക്കയുടെ ഭരണച്ചുമതലയിലുള്ള മുഴുവന്‍ പേരും മാറി നില്‍ക്കാനാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

സിഎസ്എയിലെ തലപ്പത്തെ ഈ അഴിമതിയും തുടര്‍ന്നുണ്ടായ അന്വേഷണവുമെല്ലാം നിങ്ങളുടെ ഭരണസമിതിയിലെ തന്നെ അംഗങ്ങള്‍, മുന്‍, നിലവിലെ ദേശീയ ടീമിലെ താരങ്ങള്‍, ഓഹരിയുടമകള്‍, സ്പോണ്‍സര്‍മാര്‍, ക്രിക്കറ്റ് ആരാധകര്‍ എന്നിവര്‍ക്കിടയില്‍ ആശങ്കയും അസ്വസ്ഥയും സൃഷ്ടിച്ചിട്ടുണ്ടെന്നു കത്തില്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, എസ്എഎസ്സിഒസിയുടെ നടപടിയോട് ക്രിക്കറ്റ് സൗത്താഫ്രിക്കയോ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലോ (ഐസിസി) പ്രതികരിച്ചിട്ടില്ല.

Top