അമ്പതാം പിറന്നാള്‍ ആഘോഷിച്ച് ക്രിക്കറ്റ് ഇതിഹാസം മാസ്റ്റർ ബ്ലാസ്റ്റർ സച്ചിന്‍ ടെന്‍ഡുല്‍ക്കർ

മുംബൈ: സച്ചിന്‍ ടെന്‍ഡുല്‍ക്കർക്ക്, ലോക ക്രിക്കറ്റിന്റെ ജീവവായുവിന്, ഒരേയൊരു മാസ്റ്റർ ബ്ലാസ്റ്റർക്ക്, ക്രിക്കറ്റിന്റെ ദൈവത്തിന് അമ്പതാം പിറന്നാള്‍. 22 വാരയ്ക്കകത്തെ 24 വർഷം നീണ്ട രാജ്യാന്തര കരിയറില്‍ ഏറ്റവും ഉയർന്ന റണ്‍മല കെട്ടിപ്പടുത്തും സെഞ്ചുറികളില്‍ സെഞ്ചുറി തികച്ചും മറ്റൊരു താരത്തിനും ഇനിയൊരിക്കലും ഒരുപക്ഷേ നേടാനാവാത്തയത്രയും റെക്കോർഡുകളും സൃഷ്ടിച്ചും ഇന്ത്യയുടെ ക്രിക്കറ്റ് ജീനിയസ് ജീവിതത്തിന്റെ ക്രീസില്‍ 50* നോട്ടൗട്ട് തികച്ചിരിക്കുന്നു. സച്ചിന്റെ അമ്പതാം പിറന്നാള്‍ രാജ്യവും കായികലോകവും കൊണ്ടാടുകയാണ്.

മഹാരാഷ്ട്രയിലെ മുംബൈയില്‍ 1973 ഏപ്രില്‍ 24നായിരുന്നു സച്ചിന്‍ രമേഷ് ടെന്‍ഡുല്‍ക്കറുടെ ജനനം. മുംബൈയിലെ ശാരദാശ്രം വിദ്യാമന്ദിറിലായിരുന്നു സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പ്രാഥമിക വിദ്യാഭ്യാസം. അവിടെ നിന്നാണ്‌ ക്രിക്കറ്റിന്റെ ബാലപാഠങ്ങൾ രമാകാന്ത് അചരേക്കറിൽ നിന്ന് കുഞ്ഞു സച്ചിൻ പഠിച്ചെടുത്തത്. പിന്നീട് സംഭവിച്ചതെല്ലാം ലോക ക്രിക്കറ്റിന്റെ ചരിത്രത്തിനോടൊപ്പം എഴുതിച്ചേർക്കപ്പെട്ടു. 1989 നവംബർ 15ന് കറാച്ചിയില്‍ പാകിസ്ഥാന് എതിരെയായിരുന്നു സച്ചിന്റെ ടെസ്റ്റ് അരങ്ങേറ്റം. ഇതേ വർഷം തന്നെ ഡിസംബർ 18ന് ഏകദിനത്തിലും സച്ചിന്‍ ഇന്ത്യന്‍ കുപ്പായമണിഞ്ഞു. ഏകദിന അരങ്ങേറ്റത്തില്‍ പൂജ്യത്തില്‍ പുറത്താവാനായിരുന്നു വിധി. രാജ്യാന്തര ടി20 അരങ്ങേറ്റം 2006 ഡിസംബർ ഒന്നിന് ദക്ഷിണാഫ്രിക്കയ്ക്കെതിരെയായിരുന്നു. ഈ മത്സരം സച്ചിന്റെ അവസാന രാജ്യാന്തര ടി20യുമായി.

രാജ്യാന്തര ക്രിക്കറ്റില്‍ 664 മത്സരങ്ങളില്‍ നിന്ന് 100 സെഞ്ചുറികളോടെ 34,357 റണ്‍സും എണ്ണിയാലൊടുങ്ങാത്ത റെക്കോർഡുകളുമാണ് സച്ചിന്റെ ക്രിക്കറ്റ് സമ്പാദ്യം. സെഞ്ചുറികളിൽ സെഞ്ചുറി തീര്‍ത്ത ഏക ക്രിക്കറ്ററായി ഇന്നും സച്ചിന്‍ തുടരുന്നു. 2012 മാര്‍ച്ചിൽ ബംഗ്ലാദേശിനെതിരെയായിരുന്നു സച്ചിന്റെ നൂറാം സെഞ്ചുറി. ടെസ്റ്റിൽ 51 ഉം ഏകദിനത്തിൽ 49 ഉം ഉൾപ്പടെയാണ് സച്ചിന്‍ സെഞ്ചുറികളില്‍ 100 പൂർത്തിയാക്കിയത്.

രാജ്യത്തെ ഏറ്റവും ഉയർന്ന സിവിലിയന്‍ ബഹുമതിയായ ഭാരതരത്നയും പരമോന്നത കായിക ബഹുമതിയായ ഖേല്‍രത്ന പുരസ്കാരവും അർജുന അവാർഡും പത്മശ്രീയും പത്മവിഭൂഷനും വിസ്ഡന്‍ ക്രിക്കറ്റർ ഓഫ് ദ് ഇയറും ലോറസ് പുരസ്കാരവും അടക്കം അനവധി നേട്ടങ്ങള്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കർ തന്റെ ഷോക്കേസില്‍ എത്തിച്ചിട്ടുണ്ട്.

Top