2023ലെ മികച്ച ടെസ്റ്റ് ഇലവനെ തെരഞ്ഞെടുത്ത് ക്രിക്കറ്റ് ഓസ്ട്രേലിയ

സിഡ്നി: 2023ലെ മികച്ച ടെസ്റ്റ് ഇലവനെ തെരഞ്ഞെടുത്ത് ക്രിക്കറ്റ് ഓസ്ട്രേലിയ. ഇന്ത്യയുടെ രണ്ട് താരങ്ങള്‍ ടീമില്‍ ഇടംപിടിച്ചു. കഴിഞ്ഞ വര്‍ഷം ടെസ്റ്റ് ഫോര്‍മാറ്റില്‍ മിന്നിത്തിളങ്ങിയ താരങ്ങളെക്കൂട്ടിച്ചേര്‍ത്താണ് ക്രിക്കറ്റ് ഓസ്ട്രേലിയ ബെസ്റ്റ് ഇലവനെ പ്രഖ്യാപിച്ചിരിക്കുന്നത്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പും, ആഷസും ഓസ്ട്രേയക്ക് സമ്മാനിച്ച നായകന്‍ പാറ്റ് കമ്മിന്‍സാണ് ടീമിന്റെ ക്യാപ്റ്റന്‍. 11 ടെസ്റ്റില്‍ 42 വിക്കറ്റാണ് കമ്മിന്‍സ് 2023ല്‍ വീഴ്ത്തിയത്. ഇംഗ്ലണ്ടിനെതിരെ 91 റണ്‍സ് വിട്ടുകൊടുത്ത് ആറ് വിക്കറ്റെടുത്തതാണ് മികച്ച പ്രകടനം.

ടീമിലെ സര്‍പ്രൈസ് എന്‍ട്രി അയര്‍ലന്‍ഡ് താരം ലോര്‍ക്കന്‍ ടക്കര്‍. എട്ട് ഇന്നിങ്സുകളില്‍ നിന്ന് 351 റണ്‍സാണ് ടക്കറുടെ സമ്പാദ്യം. ടീമിന്റെ വിക്കറ്റ് കീപ്പറും ടക്കര്‍ തന്നെ. ഇന്ത്യന്‍ താരങ്ങളായ ആര്‍ അശ്വിനും, രവീന്ദ്ര ജഡേജയുമാണ് സ്പിന്‍ ഓള്‍റൗണ്ടര്‍മാരായി. അശ്വിന്‍ 41 വിക്കറ്റ് വീഴ്ത്തിയപ്പോള്‍, 281 റണ്‍സും 33 വിക്കറ്റുമാണ് ജഡേജയുടെ സമ്പാദ്യം. പേസ് ബൗളിംഗ് നിരയില്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിനൊപ്പം ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാഡ, ഇംഗ്ലണ്ടിന്റെ സ്റ്റുവര്‍ട്ട് ബ്രോഡും. 2023ല്‍ വെറും നാല് മത്സരങ്ങളില്‍ നിന്ന് 20 വിക്കറ്റെടുത്തു റബാഡ. 38 വിക്കറ്റാണ് സ്റ്റുവര്‍ട് ബ്രോഡ് കഴിഞ്ഞ വര്‍ഷം വീഴ്ത്തിയത്. ടെസ്റ്റ് ക്രിക്കറ്റില്‍ 500 വിക്കറ്റ് നേട്ടം സ്വന്തമാക്കി രാജകീയമായി ക്രിക്കറ്റിനോട് വിടപറയുകയായിരുന്നു ബ്രോഡ്.

ഓസ്ട്രേലിയന്‍ ഓപ്പണര്‍ ഉസ്മാന്‍ ഖവാജയും ശ്രീലങ്കയുടെ ദിമുത് കരുണരത്നയുമാണ് ഓപ്പണര്‍മാര്‍. ഖവാജ 24 ഇന്നിംഗ്സില്‍ മൂന്ന് സെഞ്ച്വറി ഉള്‍പ്പടെ നേടിയത് 1210 റണ്‍സ്. 10 ഇന്നിംഗ്സില്‍ രണ്ട് സെഞ്ച്വുറികള്‍ ഉള്‍പ്പടെ കരുണരത്നെ നേടിയത് 608 റണ്‍സ്. മൂന്നാം നമ്പറില്‍ ന്യുസീലന്‍ഡിന്റെ കെയ്ന്‍ വില്ല്യംസണ്‍. 7 മത്സരങ്ങളില്‍ 696 റണ്‍സാണ് വില്ല്യംസണിന്റെ സമ്പാദ്യം. നാലും, അഞ്ചും നന്പറുകളില്‍ ഇംഗ്ലീഷ് താരങ്ങളായ ജോ റൂട്ടും ഹാരി ബ്രൂക്കും. ഇംഗ്ലണ്ടിന്റെ ബാസ്ബോള്‍ ശൈലിയുടെ നട്ടെല്ലുകളായിരുന്നു ഈ താരങ്ങള്‍.

Top