ടി20 ലോകകപ്പ്; പ്രതീക്ഷിക്കുന്നത് തിങ്ങിനിറഞ്ഞ ഗാലറികൾ, ടിക്കറ്റ് വിൽപന തകൃതി

ഗോൾ: ഈ വർഷാവസാനം ഓസ്ട്രേലിയ വേദിയാവുന്ന ടി20 ലോകകപ്പിന് പ്രതീക്ഷിക്കുന്നത് ആരാധകർ തിങ്ങിനിറഞ്ഞ സ്റ്റേഡിയങ്ങൾ. ടിക്കറ്റ് വിൽപന തകൃതിയായി നടക്കുന്നതായും കൊവിഡ് നിയന്ത്രണങ്ങൾ മാറിയതിനാൽ ആരാധകർക്കും ടൂറിസ്റ്റുകൾക്കും എളുപ്പം ഓസ്ട്രേലിയൻ മണ്ണിൽ എത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായും ക്രിക്കറ്റ് ഓസ്ട്രേലിയ സിഇഒ നിക്ക് ഹോക്ലി വ്യക്തമാക്കി.

‘2020ലെ ടി20 ലോകകപ്പ് കൊവിഡ് നിയന്ത്രണങ്ങളുള്ള കാലത്തായിരുന്നു. എന്നാലിപ്പോൾ അതിർത്തികൾ തുറന്നിട്ടുണ്ട്. ആരാധകർക്ക് യാത്ര ചെയ്യാം. ടൂറിസ്റ്റുകൾക്ക് രാജ്യത്തെത്താം. ടിക്കറ്റ് വിൽപന ഗംഭീരമായി പുരോഗമിക്കുന്നു. അതിനാൽ നിറഞ്ഞുകവിഞ്ഞ സ്റ്റേഡിയങ്ങളാണ് ലോകകപ്പിൽ പ്രതീക്ഷിക്കുന്നത്’ എന്നും ഹോക്ലി വ്യക്തമാക്കി. ഗോളിൽ ശ്രീലങ്ക-ഓസീസ് ഒന്നാം ടെസ്റ്റ് കാണാനെത്തിയതായിരുന്നു നിക്ക് ഹോക്ലി.

ഓസ്ട്രേലിയയിൽ ഒക്ടോബർ-നവംബർ മാസങ്ങളിലായാണ് ടി20 ലോകകപ്പിൻറെ എട്ടാം പതിപ്പ് നടക്കുന്നത്. 16 ടീമുകൾ മാറ്റുരയ്ക്കും. ഒക്ടോബർ 16ന് ആരംഭിക്കുന്ന മത്സരങ്ങൾ നവംബർ 13ന് അവസാനിക്കും. വിഖ്യാതമായ മെൽബൺ ക്രിക്കറ്റ് മൈതാനത്താണ് കലാശപ്പോര്. കഴിഞ്ഞ വർഷത്തെ ലോകകകപ്പിൽ ന്യൂസിലൻഡിനെ തകർത്ത് ആരോൺ ഫിഞ്ച് നായകനായ ഓസ്ട്രേലിയ കന്നി കിരീടം ചൂടിയിരുന്നു. ഈ വർഷാദ്യം മുതൽ ലോകകപ്പിൻറെ ടിക്കറ്റുകൾ ലഭ്യമാണ്.

Top