ബിജെപി പാളയത്തില്‍ ആശങ്ക പടര്‍ത്തി വീണ്ടും രണ്ടു നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

അഹമ്മദാബാദ്: പൊതുതിരഞ്ഞെടുപ്പ് അടുത്തെത്തി നില്‍ക്കെ, ഗുജറാത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ പാര്‍ട്ടിയിലെ പഴയ എതിരാളിയും മുന്‍മന്ത്രിയുമായ ബിമല്‍ ഷാ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. തെക്കന്‍ ഗുജറാത്തിലെ പ്രമുഖ ഗോത്രവിഭാഗ നേതാവും മുന്‍ എംഎല്‍എയുമായ അനില്‍ പട്ടേലും കോണ്‍ഗ്രസില്‍ ചേര്‍ന്നു.

ബിമല്‍ ഷായ്ക്ക് കഴിഞ്ഞ രണ്ടു നിയമസഭാ തിരഞ്ഞെടുപ്പിലും സ്ഥാനാര്‍ഥിത്വം നിഷേധിച്ചിരുന്നു. 1998 ല്‍ കേശുഭായി പട്ടേലിന്റെ മന്തിസഭയില്‍ അംഗമായിരുന്നു ബിമല്‍ ഷാ. കേശുഭായ് നരേന്ദ്ര മോദി അധികാര വടംവലിക്കിടയില്‍ രണ്ടു ചേരിയിലായിരുന്നു ബിമല്‍ ഷായും അന്നു എംഎല്‍എയായിരുന്ന അമിത് ഷായും. മോദിയുടെ അടുപ്പക്കാരനായിരുന്ന അമിത് ഷായെ അന്ന് കേശുഭായി പട്ടേല്‍ ഒതുക്കുകയായിരുന്നു.

എന്നാല്‍ പിന്നീടു മോദി അധികാരം പിടിച്ചതിനെത്തുടര്‍ന്ന് അമിത് ഷാ അമരത്തേക്കു വന്നപ്പോള്‍ ബിമല്‍ ഷാ തഴയപ്പെട്ടു. രണ്ടു തവണയും സീറ്റ് നിഷേധിക്കപ്പെട്ടതിനു പിന്നില്‍ അമിത് ഷായാണെന്നു കുറ്റപ്പെടുത്തുന്ന ബിമല്‍ ഷാ, പാര്‍ട്ടി വിട്ടതിനു കാരണവും മറ്റൊന്നല്ലെന്നു സൂചന നല്‍കിയിട്ടുണ്ട്.

അതേസമയം തെക്കന്‍ ഗുജറാത്തിലെ ആദിവാസി മേഖലകളില്‍ സ്വാധീനമുള്ള നേതാവാണ് രാജി വച്ച അനില്‍ പട്ടേല്‍. ഭാരതീയ ട്രൈബല്‍ പാര്‍ട്ടിയുടെ സ്വാധീനവും കോണ്‍ഗ്രസുമായുള്ള അവരുടെ തിരഞ്ഞെടുപ്പു ധാരണകളും ഇപ്പോള്‍ത്തന്നെ ബിജെപി പാളയത്തില്‍ ആശങ്ക പടര്‍ത്തുന്നതിനിടയിലാണു പട്ടേല്‍ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

Top