ബിഹാറിലെ മഹാസഖ്യ സർക്കാറിനെ സിപിഎം പുറത്ത് നിന്ന് പിന്തുണക്കും – സിതാറാം യെച്ചൂരി

ദില്ലി: ബിഹാറിലെ മഹാസഖ്യ സർക്കാർ രാജ്യത്തിനാകെ പ്രതീക്ഷയാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സർക്കാരിൽ സിപിഎം ഭാഗമാകില്ലെന്നും മറ്റ് ഇടത് പാർട്ടികളെ പോലെ മഹാസഖ്യ സർക്കാരിനെ പുറത്ത് നിന്ന് പിന്തുണക്കുമെന്നും അദ്ദേഹം പറഞ്ഞു. 2024ൽ നിതീഷ് കുമാർ പ്രധാനമന്ത്രി ആകുമോയെന്ന് ഇപ്പോൾ പറയാൻ ആയിട്ടില്ലെന്നും യെച്ചൂരി പറഞ്ഞു. ബിഹാർ ഉപ മുഖ്യമന്ത്രിയും ആർജെഡി നേതാവുമായ തേജസ്വി യാദവമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് ആര്‍ജെഡിയും ജെഡിയുവും തമ്മിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. ജെഡിയുവിനെക്കാള്‍ കൂടുതല്‍ മന്ത്രിസ്ഥാനങ്ങള്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ ആര്‍ജെഡിക്ക് തന്നെയാകും ലഭിക്കുക. ആര്‍ജെഡിയില്‍ നിന്ന് 18 മന്ത്രിമാരും ജെഡിയുവില്‍ നിന്ന് 13-14 മന്ത്രിമാരും ആയിരിക്കും സർക്കാരിലുണ്ടാവുക. കോൺഗ്രസിന് നാലും, എച്ച്എഎമ്മിന് ഒരു മന്ത്രി സ്ഥാനവുമാകും ലഭിക്കുക. തേജസ്വി യാദവിനൊപ്പം സഹോദരൻ തേജ് പ്രതാപ് യാദവും മന്ത്രിസഭയുടെ ഭാഗമാകുമെന്നാണ് വിവരം.

സിപിഐ എംഎൽ മന്ത്രിസഭയിൽ വേണമെന്ന നിലപാടാണ് ജെഡിയുവിന്. അങ്ങിനെ വരുമ്പോൾ ആർജെഡി മന്ത്രിസ്ഥാനം കുറയ്ക്കേണ്ടി വരും. എന്നാൽ മഹാസഖ്യ സർക്കാരിനെ പുറത്ത് നിന്ന് പിന്തുണച്ചാൽ മതിയെന്ന നിലപാടാണ് സിപിഐ എംഎൽ, സിപിഐ, സിപിഎം എന്നീ ഇടത് പാർട്ടികൾക്കുള്ളത്. മന്ത്രിസഭയില്‍ ചേരണോയെന്ന കാര്യത്തിൽ സിപിഐ എംഎൽ പാര്‍ട്ടി സംസ്ഥാന സമിതി നാളെ യോഗം ചേർന്ന് അന്തിമ തീരുമാനമെടുക്കും.

Top