ആരോഗ്യമന്ത്രിക്കെതിരായ വിവാദ പരാമർശം; ലിംഗവിവേചനപരവും അപകീര്‍ത്തികരവും നിന്ദ്യവുമാണ്

തിരുവനന്തപുരം: സംസ്ഥാന ആരോഗ്യമന്ത്രി കെ.കെ ശൈലജയ്‌ക്കെതിരെ മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തിയ വിവാദ പരാമര്‍ശങ്ങളില്‍ മാപ്പു പറയണമെന്ന് സിപിഎം ആവശ്യപ്പെട്ടു.

ലിംഗവിവേചനപരവും അപകീര്‍ത്തികരവും നിന്ദ്യവുമാണ് മുല്ലപ്പള്ളിയുടെ ഈ പ്രസ്താവനയെന്ന് മുതിര്‍ന്ന നേതാവ് വൃന്ദ കാരാട്ട് രൂക്ഷമായി വിമര്‍ശിച്ചു. ആരോഗ്യമന്ത്രിയെന്ന നിലയില്‍ കെകെ ശൈലജയുടെ പ്രവര്‍ത്തനങ്ങള്‍ ആഗോളതലത്തില്‍ അംഗീകരിക്കപ്പെടുമ്പോള്‍ തന്റെ സംസ്ഥാനത്തിലെ മന്ത്രിയെന്ന നിലയില്‍ അഭിമാനിക്കുകയാണ് കെപിസിസി അധ്യക്ഷന്‍ ചെയ്യേണ്ടതെന്ന് വൃന്ദ കാരാട്ട് പറഞ്ഞു. കേരളത്തിലെ ജനങ്ങളുടെ താത്പര്യങ്ങള്‍ മുന്നിര്‍ത്തിയാണ് ആരോഗ്യമന്ത്രി പ്രവര്‍ ത്തിക്കുന്നതെന്നും വ്യത്യസ്ത പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്നവരാണെങ്കിലും ലോകം മുഴുവന്‍ കെകെ ശൈലജയുടെ പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കുമ്പോള്‍ അവരെ അഭിനന്ദിക്കാനൊരുങ്ങാതെ ഇത്തരത്തില്‍ ലിംഗവിവേചനപരമായ പ്രസ്താവന സംസ്ഥാന കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷനില്‍ നിന്നുണ്ടായത് അപമാനകരമാണെന്നും വൃന്ദ കാരാട്ട് കൂട്ടിച്ചേര്‍ത്തു.

അധിക്ഷേപപരാമര്‍ശങ്ങളുന്നയിച്ച വ്യക്തിയെ കെപിസിസി അധ്യക്ഷസ്ഥാനത്ത് തുടരാന്‍ അനുമതി നല്‍കുന്നത് കോണ്‍ഗ്രസിന് അപമാനകരമാണെന്ന് സിപിഎം പറഞ്ഞു. നേരത്തെ ആരോഗ്യമന്ത്രിയ്‌ക്കെതിരെ പ്രതിപക്ഷനേതാവ് മീഡിയാ മാനിയ പരാമര്‍ശം നടത്തിയത് സമാനരീതിയിലുള്ള പ്രതിഷേധത്തിനിടയാക്കിയിരുന്നു.

നിപ്പാ രാജകുമാരി എന്ന പേരിന് ശേഷം കൊവിഡ് റാണി എന്ന പദവിക്ക് വേണ്ടിയുള്ള മത്സരമാണ് ഇപ്പോള്‍ ആരോഗ്യമന്ത്രി നടത്തുന്നതെന്നായിരുന്നു മുല്ലപ്പളളിയുടെ പരിഹാസം.

കോഴിക്കോട്ട് നിപ്പാ രോഗം വ്യാപിച്ചപ്പോള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടക്ക് വന്ന് പോകുന്ന ആള്‍ മാത്രമായിരുന്നു ആരോഗ്യ മന്ത്രിയെന്നും മുല്ലപ്പള്ളി വിമര്‍ശിച്ചു.കോഴിക്കോട്ട് നിപ്പാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ ‘ഗസ്റ്റ് ആര്‍ട്ടിസ്റ്റ് ‘ റോളില്‍ ഇടക്ക് വന്ന് പോകുക മാത്രമാണ് ആരോഗ്യ മന്ത്രി ചെയ്തിരുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.

Top